മധ്യപ്രദേശിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാൻ കോൺഗ്രസിലും കലാപം. രാജസ്ഥാനിൽ മന്ത്രിസഭാ പുനസംഘടന വേണമെന്ന ആവശ്യവുമായി സച്ചിൻ പൈലറ്റ് രംഗത്തെത്തി. ഈ ആവശ്യവുമായി സച്ചിൻ പൈലറ്റ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണുമെന്നാണ് സൂചന. പാര്‍ട്ടിക്ക് വേണ്ടി കഠിനമായി അധ്വാനിച്ച നേതാക്കള്‍ക്ക് സ്ഥാനങ്ങള്‍ നൽകിയില്ലെന്നാണ് സച്ചിൻ പൈലറ്റിന്റെ ആക്ഷേപം.
എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഈ ആവശ്യം നിരാകരിച്ചിരിക്കുകയാണ്. പ്രശ്നപരിഹാരത്തിനായി കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് സോണിയാ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധി വാദ്രയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെ തന്നെ സച്ചിൻ പൈലറ്റും പ്രിയങ്കാ ഗാന്ധി വാദ്രയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത് എന്നാണ് സൂചന.
2023 ലാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബിൽ ദളിത് മുഖ്യമന്ത്രിയെ കൊണ്ടു വന്നതിന് പിന്നാലെ രാജസ്ഥാനിലും ദളിത് നേതാവിനെ സുപ്രധാന മന്ത്രിസ്ഥാനത്ത് എത്തിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. നിലവിൽ സംസ്ഥാനത്ത് ദളിത് വിഭാഗത്തിൽ നിന്നുള്ള മന്ത്രി ഇല്ലെന്നതും പൈലറ്റ് പക്ഷം ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി തെറ്റിപ്പിരിഞ്ഞ സച്ചിനും എംഎല്‍എമാരും പാര്‍ട്ടി ഉപേക്ഷിക്കാൻ തയ്യാറെടുത്തിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനാണ് പൈലറ്റിന്റെ ആഗ്രഹം എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post