ഡൽഹി: ഇന്ത്യയുടെ വ്യോമപ്രതിരോധശേഷിക്ക് കരുത്തേകാൻ റഷ്യൻ നിർമിത മിസൈൽ സംവിധാനമായ എസ് – 400 ട്രയംഫ് എത്തിത്തുടങ്ങി. ഇതിന്റെ ഘടകഭാഗങ്ങൾ കര – വ്യോമ മാർഗങ്ങളിലൂടെ ഇന്ത്യയിൽ എത്തിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് റിപ്പോർട്ട് ചെയ്തു. എസ്-400ന്റെ അഞ്ച് യൂണിറ്റ് വാങ്ങാൻ 2018-ലാണ് ഇന്ത്യ റഷ്യയുമായി 550 കോടി ഡോളറിന്റെ (40,000 കോടി രൂപ) കരാറിൽ ഒപ്പിട്ടത്. ഇതിൽ 80 കോടി ഡോളർ (5900 കോടി രൂപ) കൈമാറുകയും ചെയ്തു.
ഇക്കൊല്ലം തന്നെ വിന്യസിക്കാൻ കഴിയും വിധമാണ് എസ് – 400 കൈമാറ്റമെന്ന് റഷ്യയുടെ ഫെഡറൽ സർവീസ് ഓഫ് മിലിട്ടറി ടെക്നിക്കൽ കോ-ഓപ്പറേഷൻ ഡയറക്ടർ ദിമിത്രി ഷുഗയേവിനെ ഉദ്ധരിച്ച് എജൻസി വ്യക്തമാക്കിയെങ്കിലും ഇതേക്കുറിച്ച് ഇന്ത്യ ഒന്നും പ്രതികരിച്ചിട്ടില്ല.
റഷ്യ ഇന്ത്യക്ക് എസ്-400 ട്രയംഫ് മിസൈൽ സംവിധാനം കൈമാറിയതിൽ യു.എസ്. ആശങ്കയറിച്ചു. എന്നാൽ, റഷ്യയിൽ നിന്ന് ഇതുവാങ്ങിയതിന്റെ പേരിൽ ഇന്ത്യക്കെതിരേ നടപടിയെടുക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. റഷ്യയിൽ നിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങൾക്കെതിരേ ‘കാറ്റ്‌സ’ പ്രകാരം അമേരിക്ക ഉപരോധമേർപ്പെടുത്താറുണ്ട്. എസ് – 400 വാങ്ങിയാൽ ഇന്ത്യ നടപടി നേരിടേണ്ടിവരുമെന്ന് യു.എസ്. മുൻപ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
എസ്-400 ഉപയോഗിക്കാനുള്ള ഏതുരാജ്യത്തിന്റെയും തീരുമാനം അപകടകരമാണെന്ന് കഴിഞ്ഞമാസം ഇന്ത്യ സന്ദർശിച്ച യു.എസ്. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമൻ പറഞ്ഞിരുന്നു. എസ് – 400 വാങ്ങിയതിന്റെ പേരിൽ തുർക്കിക്ക് യു.എസ്. ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post