തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍, അന്വേഷണ മികവിനും പരിശീലന മികവിനുമുളള കേന്ദ്ര ഭ്യന്തരമന്ത്രാലയത്തിന്റെ മെഡല്‍, മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ എന്നിവ വിതരണം ചെയ്തു. ഓണ്‍ലൈനായി ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡലുകൾ വിതരണം ചെയ്തത്. പൊലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ്, ജയില്‍, മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാര്‍ മെഡലുകള്‍ ഏറ്റുവാങ്ങി.
ക്രിമിനല്‍ കേസുകളിലും സൈബര്‍ കേസുകളിലും സ്ത്രീപീഡന കേസുകളിലും ചുരുങ്ങിയ സമയത്തിനകം ഫലപ്രദമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
24 പൊലീസ് ഉദ്യോഗസ്ഥരാണ് വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമായി നല്‍കുന്ന രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായത്. 2018, 2019, 2020 വര്‍ഷങ്ങളിലായി കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ മെഡല്‍ ലഭിച്ചത് 19 പേര്‍ക്കാണ്. വിവിധ ജില്ലകളില്‍ നടന്ന ചടങ്ങില്‍ 257 പേര്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ ഏറ്റുവാങ്ങി.
ഫയര്‍ഫോഴ്സ്, എക്‌സൈസ് വകുപ്പുകളില്‍ നിന്ന് 24 പേര്‍ വീതവും ജയില്‍ വകുപ്പിലെ 15 പേരും മോട്ടോര്‍ വാഹനവകുപ്പിലെ 17 ഉദ്യോഗസ്ഥരും വകുപ്പുമേധാവികളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ സാന്നിദ്ധ്യത്തില്‍ മെഡലുകള്‍ സ്വീകരിച്ചു.
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ പൊലീസ് മേധാവി അനില്‍കാന്ത് വിതരണം ചെയ്തു. 25 പൊലീസ് യൂണിറ്റുകളില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കു വേണ്ടി മറ്റ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
Discussion about this post