ഡൽഹി: വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ പരിചരിച്ച കേന്ദ്രമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദാണ് ഇൻഡിഗോ വിമാനത്തിൽ സഹയാത്രികന്റെ രക്ഷകനായത്. ഇൻഡിഗോയുടെ ഡൽഹി- മുംബൈ ഫ്ലൈറ്റിലായിരുന്നു സംഭവം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി യാത്രക്കിടെ ഒരാൾ അറിയിച്ചു. വിമാനത്തിൽ ഡോക്ടർമാർ ആരെങ്കിലും ഉണ്ടോയെന്ന് ഉടൻ അധികൃതർ അന്വേഷിച്ചു. പ്രൊഫഷണൽ സർജനായ കേന്ദ്രമന്ത്രി ഭഗവത് കരാദ് ഉടൻ തന്നെ കർമ്മനിരതനാകുകയായിരുന്നു.
രോഗിക്ക് രക്തസമ്മർദ്ദം താഴുകയും ദേഹമാസകലം വിയർക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ അയച്ചിട്ട മന്ത്രി രോഗിയുടെ കാലുകൾ ഉയർത്തി വെച്ച്, നെഞ്ച് തിരുമ്മിയ ശേഷം ഗ്ലൂക്കോസ് നൽകി. അര മണിക്കൂറിനുള്ളിൽ രോഗിക്ക് ആശ്വാസം അനുഭവപ്പെട്ട് തുടങ്ങിയെന്ന് ഡോക്ടർ ഭഗവത് പറഞ്ഞു.
ഡോക്ടറുടെ സുമനസ്സ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുക്കുകയും ഇൻഡിഗോ എയർ ലൈൻസ് ഔദ്യോഗികമായി അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്തു. നിരവധി ഡോക്ടർമാരും ഡോക്ടർ ഭാഗവതിന്റെ കർമ്മനിരതയെ അഭിനന്ദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ സഹപ്രവർത്തകന്റെ നല്ല മനസ്സിനെ അഭിനന്ദിച്ചു. ‘ഹൃദയം കൊണ്ട് എന്നും ഒരു ഡോക്ടർ! മഹത്തായ പ്രവർത്തനം‘. എന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
A doctor at heart, always!
Great gesture by my colleague @DrBhagwatKarad. https://t.co/VJIr5WajMH
— Narendra Modi (@narendramodi) November 16, 2021
അഭിനന്ദനങ്ങൾക്ക് കേന്ദ്ര മന്ത്രി ഡോക്ടർ ഭാഗവത് നന്ദി പറഞ്ഞു. ഒരു മനുഷ്യൻ എന്ന നിലയിലും ഡോക്ടർ എന്ന നിലയിലും തന്റെ കടമയാണ് താൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post