ഫ്ലൈറ്റിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ രക്ഷപ്പെടുത്തിയ കേന്ദ്ര മന്ത്രി ഡോക്ടർ ഭഗവത് കരാദിനെ സോഷ്യൽ മീഡിയ അഭിനന്ദനം കൊണ്ട് മൂടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭാ പുന:സംഘടന വീണ്ടും ചർച്ചയാകുന്നു. 13 അഭിഭാഷകർ, 6 ഡോക്ടർമാർ, 5 എഞ്ചിനീയർമാർ, 7 സിവിൽ സർവീസ് ഉദ്യോഗസ്ഥർ, 4 മുൻ മുഖ്യമന്ത്രിമാർ എന്നിങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭാ വികസനത്തിലെ അംഗങ്ങളുടെ യോഗ്യതകൾ. മോദിയുടെ മന്ത്രിസഭാ വികസനത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചവർക്ക് മുന്നിൽ പ്രവർത്തനങ്ങളുടെ പുരോഗതി നിരത്തുകയാണ് പുതിയ മന്ത്രിമാർ.
മോദിയുടെ തീരുമാനം ശരിയായിരുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോക്ടർ ഭഗവത് കരാദ്. ഇൻഡിഗോയുടെ ഡൽഹി- മുംബൈ വിമാനത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി യാത്രക്കിടെ ഒരാൾ അറിയിച്ചതോടെ വിമാനത്തിൽ ഡോക്ടർമാർ ആരെങ്കിലും ഉണ്ടോയെന്ന് ഉടൻ അധികൃതർ അന്വേഷിച്ചു. പ്രൊഫഷണൽ സർജനായ കേന്ദ്രമന്ത്രി ഭഗവത് കരാദ് ഉടൻ തന്നെ കർമ്മനിരതനാകുകയായിരുന്നു.
രോഗിക്ക് രക്തസമ്മർദ്ദം താഴുകയും ദേഹമാസകലം വിയർക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ അയച്ചിട്ട മന്ത്രി രോഗിയുടെ കാലുകൾ ഉയർത്തി വെച്ച്, നെഞ്ച് തിരുമ്മിയ ശേഷം ഗ്ലൂക്കോസ് നൽകി. അര മണിക്കൂറിനുള്ളിൽ രോഗിക്ക് ആശ്വാസം അനുഭവപ്പെട്ട് തുടങ്ങിയെന്ന് ഡോക്ടർ ഭഗവത് പറഞ്ഞു.
ഡോക്ടറുടെ സുമനസ്സ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുക്കുകയും ഇൻഡിഗോ എയർ ലൈൻസ് ഔദ്യോഗികമായി അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്തു. നിരവധി ഡോക്ടർമാരും ഡോക്ടർ ഭാഗവതിന്റെ കർമ്മനിരതയെ അഭിനന്ദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ സഹപ്രവർത്തകന്റെ നല്ല മനസ്സിനെ അഭിനന്ദിച്ചു. ‘ഹൃദയം കൊണ്ട് എന്നും ഒരു ഡോക്ടർ! മഹത്തായ പ്രവർത്തനം‘. എന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
എന്നാൽ ഒരു മനുഷ്യൻ എന്ന നിലയിലും ഡോക്ടർ എന്ന നിലയിലും തന്റെ കടമയാണ് താൻ ചെയ്തതെന്നായിരുന്നു അഭിനന്ദനങ്ങളോട് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
നാൽപ്പത് വയസ്സുകാരനായ രോഗിയാണ് കേന്ദ്ര മന്ത്രിയുടെ സമയോചിതമായ ഇടപെടൽ മൂലം ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുന്നത്. 2021 ജൂലൈയിലാണ് ധനകാര്യ സഹമന്ത്രിയായി കരാദ് നരേന്ദ്ര മോദി മന്ത്രിസഭയിൽ ചേരുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹം.
Discussion about this post