ഇടുക്കി ചെറുതോണി ഡാം തുറന്നു. അഞ്ച് ഷട്ടറുകളിലെ മൂന്നാം ഷട്ടറാണ് തുറന്നിരിക്കുന്നത്. ഷട്ടർ 40 സെൻറീമീറ്റർ ഉയർത്തി സെക്കന്റിൽ 40000 ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ചെറുതോണി, പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പെരിയാറില്‍ പുഴ മുറിച്ച് കടക്കുന്നതും മീന്‍പിടുത്തവും നിരോധിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടുന്ന സാഹചര്യത്തിലാണ് ചെറുതോണി ഡാം തുറന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു. വേണ്ടി വന്നാൽ കൂടുതൽ വെള്ളം നിയന്ത്രിതമായി തുറന്നു വിടുമെന്നും മന്ത്രി അറിയിച്ചു.
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ്, അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടര്‍ തുറന്നത്.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. സെക്കന്റിൽ 1544 ഘനയടി വെള്ളമാണ് ഇപ്പോൾ തുറന്നു വിട്ടുന്നത്. ഇന്ന് രാവിലെ എട്ടുമണിക്കാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നത്. മൂന്ന് നാല് ഷട്ടറുകൾ 30 സെൻറീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്.
Discussion about this post