കിളിമാനൂര്‍: നഗരൂര്‍ സ്വദേശിയായ പതിനാലുകാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം കോട്ടുകാല്‍ മാങ്കോട്ടുകോണം എസ്.ഡി ഭവനില്‍ നന്ദു എന്ന അബി സുരേഷിനെ (21)യാണ് നഗരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
പ്രതി മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും നിയമപരമായി ഈ വിവാഹബന്ധം രജിസ്റ്റര്‍ ചെയ്തിട്ടില്ല. അടുത്തിടെയാണ് നഗരൂര്‍ സ്വദേശിയായ 14കാരിയുമായി പരിചയപ്പെടുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് പ്രതിയും പെണ്‍കുട്ടിയും പരിചയത്തിലാകുന്നത്. പ്രതിയുടെ നിരന്തര നിര്‍ബന്ധത്തിന് വഴങ്ങി പെണ്‍കുട്ടി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഇയാളോടൊപ്പം ബൈക്കില്‍ പലയിടങ്ങളിലും പോകാന്‍ തുടങ്ങി. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ സ്കൂളിലും പൊലീസിലും പരാതി നല്‍കുകയായിരുന്നു.
സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും പെണ്‍കുട്ടിയെ തിരുവനന്തപുരത്തുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുമ്പിൽ സ്കൂള്‍ അധികൃതര്‍ എത്തിക്കുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കരമനയിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്ര ത്തിലേക്ക് മാറ്റി.
നഗരൂര്‍ പൊലീസ് എത്തി മൊഴിയെടുത്തപ്പോഴാണ് പീഡനം പുറത്ത് പറഞ്ഞത്. പ്രതി വിഴിഞ്ഞത്തും മറ്റും കൊണ്ടു പോയി പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കി. നഗരൂര്‍ സ്റ്റേഷനില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Discussion about this post