തൊടുപുഴ: മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 141.4 അടിയിൽ എത്തി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഇതടക്കം നിലവില്‍ ഏഴ് ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്.
വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 4,000 ഘനയടി ജലമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറില്‍ നിലവില്‍ തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകള്‍ക്കു പുറമേ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നതായി ഇടുക്കി കളക്ടര്‍ ഫേയ്‌സ്ബുക്കില്‍ അറിയിച്ചു. എല്ലാ ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 4,000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
പെരിയാറില്‍ 75 സെന്റി മീറ്റര്‍ വരെ ജലം ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടറുടെ മുന്നറിയിപ്പില്‍ പറയുന്നു.
Discussion about this post