കാൻപുർ: ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുത്തു. പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റാണ് ഇത്. ക്യാപ്ടൻ വിരാട് കോഹ്ലി, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, ഋഷഭ പന്ത് എന്നിവർക്ക് വിശ്രമം നൽകിയാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത്.
രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ യുവനിര ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. മറുവശത്ത് ഇന്ത്യയോട് ട്വെന്റി 20 പരമ്പര തോറ്റതിന്റെ സമ്മർദ്ദത്തിലാണ് കിവീസ്. ക്യാപ്ടൻ കെയ്ൻ വില്ല്യംസൺ ടീമിലേക്ക് മടങ്ങിയെത്തിയത് അവർക്ക് ആശ്വാസമാണ്.
കഴിഞ്ഞ ജൂൺ മാസത്തിൽ ഇരു ടീമുകളും അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ന്യൂസിലാൻഡിനായിരുന്നു. ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യർ അരങ്ങേറ്റ ടെസ്റ്റ് കളിക്കും. ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, അശ്വിൻ, അക്സർ പട്ടേൽ തുടങ്ങിയവർ ടീമിൽ മടങ്ങിയെത്തി. മൂന്ന് സ്പിന്നർമാരുമായാണ് ന്യൂസിലാൻഡ് കളിക്കുന്നത്












