മോഫിയയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ആലുവ സി.ഐ സുധീറിന് സസ്‌പെൻഷൻ. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഡിജിപിയുടെ നടപടി. സി.ഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. കൊച്ചി ഈസ്റ്റ് ട്രാഫിക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.
മോഫിയയുടെ മാതാപിതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ ഉണ്ടെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് സിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്ന ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. മോഫിയയുടെ പരാതിയില്‍ സിഐ സുധീര്‍ കേസെടുക്കാന്‍ വൈകി. പരാതി ലഭിച്ച് 25 ദിവസം കഴിഞ്ഞ് ആത്മഹത്യയ്ക്ക് ശേഷമാണ് പൊലീസ് കേസെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post