മലപ്പുറം: ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ താനൂരിൽ അഷ്റഫ് എന്നയാളാണ് അറസ്റ്റിലായത്. നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്സോ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് സ്ത്രീപീഡന കേസുകളും പോക്സോ കേസുകളും വർദ്ധിക്കുന്നതായാണ് സാഹചര്യം. വിചാരണ പൂർത്തിയാക്കാൻ വേണ്ടത്ര കോടതികളില്ലാത്തത് തിരിച്ചടിയാകുന്നുണ്ട്. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ചതിൽ 28 കോടതികള്‍ ഇനിയും തുടങ്ങിയില്ല.
കോടതി പ്രവർത്തനങ്ങളുടെ 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം ചെലവ് സംസ്ഥാനവും വഹിക്കണം. ഈ പാക്കേജിൽ കേരളത്തിന് 56 കോടതികളാണ് രണ്ടു വഷം മുമ്പ് അനുവദിച്ചത്. ഇതിൽ 28 കോടതികള്‍ മാത്രമാണ് പ്രവർത്തനം തുടങ്ങിയത്. 28 കോടതികളും നവംബർ ഒന്നു മുതൽ തുടങ്ങുമെന്നായിരുന്നു ഹൈക്കോടതി രജിസ്ട്രാറും ആഭ്യന്തര സെക്രട്ടറും ഉല്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനം. പക്ഷെ കോടതികള്‍ ഇതേവരെ തുടങ്ങിയില്ല.
അതേസമയം സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ മലപ്പുറം ജില്ല മുന്നിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. ജനുവരി മുതൽ ഒക്ടോബർ മൂന്നുവരെ 301 പോക്‌സോ കേസുകളാണ് ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി റിപ്പോർട്ട് ചെയ്തത്. കുട്ടികൾ ഇരകളായ മറ്റ് 40 കേസുകൾ കൂടിയുണ്ട്. ഇതടക്കം 384 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ 600ഓളം പോക്‌സോ കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ട്. ഈ വർഷം റിപ്പോർട്ട് ചെയ്ത ഒരു കേസിലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. വിചാരണ നടപടികൾ നീളുന്നതാണ് കേസുകൾ തീർപ്പാക്കുന്നത് വൈകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തിരൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലാണ് മലപ്പുറം ജില്ലയിൽ പ്രത്യേക പോക്സോ കോടതികൾ ഉള്ളത്. മഞ്ചേരിയിലെ പോക്‌സോ കോടതിക്ക് പുറമെയാണിത്.












