കൊച്ചി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിളവ്. 20 വര്‍ഷം തടവ് ശിക്ഷ 10 വർഷമായി കുറച്ചു. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം.
പ്രതിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പോക്സോ കേസും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു. വിവാഹത്തിനായി ജാമ്യം തേടി റോബിൻ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു.
പോക്സോ കേസിൽ ജാമ്യം നൽകില്ലെന്ന് തുടക്കത്തിലേ കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി കൃത്യമായ തീരുമാനമെടുത്ത കേസിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് വിനീത് സരണ്‍ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു.
കണ്ണൂര്‍ ജില്ലിയിലെ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വൈദികനായിരുന്ന റോബിൻ വടക്കുംചേരി 2016 ല്‍ പള്ളിമേടയിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കി എന്നതായിരുന്നു കേസ്.
Discussion about this post