ഡൽഹി: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ട ധീരസൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 11 മണിയോടെ ഭൗതിക ശരീരം കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തിൽ എത്തിക്കും. തുടർന്ന് ഉച്ചയോടെ ജന്മനാടായ തൃശൂർ പൊന്നൂക്കരയിലേക്ക് പുറപ്പെടും.
നാട്ടിലെത്തിക്കുന്ന ഭൗതിക ശരീരം പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്കൂളിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ടോടെ സംസ്കാര ചടങ്ങുകൾ നടക്കും. കേന്ദ്ര മന്ത്രി വി മുരളീധരൻ, സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജൻ എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കും.
കോയമ്പത്തൂരിൽ നിന്നും പ്രദീപിന്‍റെ ഭാര്യ ലക്ഷ്‌മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നൂക്കരയിലെ വീട്ടിൽ എത്തിയിരുന്നു. പ്രദീപിന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം മുതൽ സന്ദർശകരുടെ ഒഴുക്കാണ്. ജോലിക്കായി നാട്ടിൽ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം പ്രദീപ് കാത്തുസൂക്ഷിച്ചിരുന്നു.
നാട്ടിലെ കലാ-കായിക പ്രവർത്തനങ്ങൾക്കും പ്രദീപ് നേതൃത്വം നൽകിയിരുന്നു. രോഗിയായ അച്ഛൻ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല.
2004ലാണ് പ്രദീപ് കുമാർ സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ മിക്കയിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ കമ്മ്യൂണിസ്റ്റ് ഭീകരക്കെതിരെയുള്ള പോരാട്ടങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും കൊല്ലപ്പെട്ടത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്. 2018ലെ മഹാപ്രളയത്തില്‍ കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ചുമതല ഏറ്റെടുത്ത പ്രദീപ് നിരവധി പേർക്ക് രക്ഷകനായിരുന്നു.
Discussion about this post