സര്‍വകലാശാലകളിലെ നിയമന വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയെ ചാന്‍സിലര്‍ ആക്കുന്നതാണ് നല്ലതെന്നും ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രം തീരുമാനം പുനഃപരിശോധിക്കാമെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.
സര്‍വകലാശാലകളില്‍ ആരെ വേണമെങ്കിലും സര്‍ക്കാരിന് നിയമിക്കാം. എന്നാല്‍ അത് തന്നെ മുന്‍നിര്‍ത്തി വേണ്ടെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി നടക്കുന്ന കാര്യങ്ങള്‍ താന്‍ വേദനയോടെയാണ് കാണുന്നത്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ശക്തമാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് തനിക്ക് വഴങ്ങേണ്ടി വന്നതാണെന്ന് ഗവര്‍ണ്ണര്‍ ആരോപിച്ചിരുന്നു. സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് ഇത്രയും കാലം ഒന്നും പറയാതിരുന്നത്. എന്നാല്‍ ഇത് തുടര്‍ന്ന് പോകുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലകള്‍ സര്‍ക്കാര്‍ വകുപ്പല്ല. സുതാര്യത ഉറപ്പാക്കുക എന്നത് ചാന്‍സിലര്‍ പദവിയിലിരിക്കുന്ന ഗവര്‍ണ്ണറുടെ ഉത്തരവാദിത്തമാണ്. ഗവര്‍ണ്ണരുടെ സ്ഥാനം പേരിന് മാത്രം ആണെങ്കില്‍ സമയം നഷ്ടപ്പെടുത്താന്‍ താല്‍പര്യമില്ല. ചാന്‍സലര്‍ പദവി ഭരണഘടനാ പദവിയല്ല. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പദവി അവര്‍ക്ക് തിരിച്ചെടുക്കാം. ആരെ വേണമങ്കിലും നിയമിക്കണം എന്നാണെങ്കില്‍ തന്നെ മാറ്റി നിര്‍ത്തി മുഖ്യമന്ത്രി ആ സ്ഥാനം ഏറ്റെടുക്കണം. എന്നിട്ട് നേരിട്ട് നിയമനങ്ങള്‍ നടത്തിക്കോളൂ എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ചാന്‍സിലര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സര്‍വകലാശാലകളില്‍ ചട്ടം ലംഘിച്ച് നിയമനങ്ങള്‍ നടക്കുന്നതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണ്ണര്‍ കത്ത് നല്‍കിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തെ സംബന്ധിച്ചുള്ള കേസിലാണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ രാഷ്ട്രീയ നിയമനങ്ങള്‍ക്ക് താന്‍ കൂട്ടു നില്‍ക്കില്ല. അതിനാല്‍ മുഖ്യമന്ത്രിക്ക് ചാന്‍സലറുടെ പദവി ഏറ്റെടുക്കാം. അതിനായുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ മടികൂടാതെ അതില്‍ ഒപ്പ് ഇട്ട് തരാമെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.
Discussion about this post