ഡൽഹി: രാജ്യത്തിനെതിരായി നുണ പ്രചാരണം നടത്തിയതിന് രണ്ട് വെബ്സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്. കശ്മീർ, ഇന്ത്യൻ ആർമി, ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ, രാമക്ഷേത്രം, ജനറൽ ബിപിൻ റാവത്തിന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ട് ഈ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും വ്യാജവാർത്തകൾ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
35 ലക്ഷത്തോളം ലൈക്കുകളും 55 കോടിയോളം വ്യൂസും ഇവയ്ക്ക് ഉണ്ടായിരുന്നു. കർഷ സമരം, ദേശീയ പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇവ വ്യാജപ്രചാരണങ്ങൾ നടത്തിയിരുന്നു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പോലും സ്വാധീനം ചെലുത്താൻ സാധ്യതയുള്ളവയായിരുന്നു ഇവയിലെ ഉള്ളടക്കങ്ങളെന്നും കണ്ടെത്തിയിരുന്നു.
ഐടി നിയമത്തിലെ ചട്ടം 16 പ്രകാരമാണ് നിരോധനം. ദി പഞ്ച് ലൈൻ, ദി നേക്കഡ് ട്രൂത്ത്, 4 ന്യുസ്,8 കവർ സ്റ്റോറി തുടങ്ങിയ യൂട്യൂബ് ചാനലുകളെ കശ്മീർ വിഷയവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ പേരിലാണ് നിരോധിച്ചത്. ഖാലിസ്ഥാൻ അനുകൂല ഉള്ളടക്കത്തിന്റെ പേരിൽ ഇന്റർനാഷണൽ വെബ് ന്യൂസ്, ഖൽസാ ടിവി തുടങ്ങിയവ നിരോധിച്ചു. ഖാലിസ്ഥാനി- കശ്മീർ സംബന്ധിയായ ഉള്ളടക്കങ്ങളുടെ പേരിലാണ് ന്യൂസ് 24, പഞ്ചാബ് വൈറൽ എന്നിവയ്ക്ക് നിരോധനം.
ഫിക്ഷണൽ, ഹിസ്റ്റോറിക്കൽ ഫാക്ട്സ്, നയാ പാകിസ്ഥാനി ഗ്ലോബൽ, ഗോ ഗ്ലോബൽ ആൻഡ് ഇ കൊമേഴ്സ്, എന്നിവയെ പൊതുവായ ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങളുടെ പേരിലും ജുനൈൽ ഹലീം ഒഫീഷ്യൽ, തയ്യബ് ഹനീഫ്, സിയ്ൻ അലി ഒഫീഷ്യൽ, മൊഹ്സിൻ രാജ്പുത് ഒഫീഷ്യൽ, കനീസ് ഫാത്തിമ, സദഫ് ദുറാനി, മിയാൻ ഇമ്രാൻ അഹമ്മദ്, നജാം ഉൽ ഹസൻ ബജ്വ എന്നീ ചാനലുകളെ പാക് മാധ്യമ പ്രവർത്തകരുമായുള്ള ബന്ധത്തിന്റെ പേരിലുമാണ് നിരോധിച്ചിരിക്കുന്നത്.
Discussion about this post