അമൃത്സർ: ലുധിയാന ജില്ലാ കോടതി സമുച്ചയത്തിൽ സ്ഫോടനം. സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിക്കുള്ളിലായിരുന്നു സ്ഫോടനം.
സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന്റെ സ്വഭാവത്തെയും കാരണത്തെയും കുറിച്ചാണ് പൊലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനം നടക്കുന്ന സമയത്ത് പഞ്ചാബ് എം എൽ എ ബല്വീന്ദർ സിംഗ് ബെയ്ൻസ് കോടതി സമുച്ചയത്തിനുള്ളിൽ ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് 12.20ഓടെയായിരുന്നു സ്ഫോടനം നടന്നത്. ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ഉടൻ സംഭവസ്ഥലം സന്ദർശിക്കുമെന്നും വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അറിയിച്ചു. പഞ്ചാബ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉള്ള സ്ഫോടനത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികൾ ആകാമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ കൃത്യമായി ജാഗ്രത പുലർത്തുകയാണെന്നും കുറ്റക്കാരെ എത്രയും വേഗം പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post