കത്വ: ഇരുപത്തിയൊൻപത് വർഷം പാക് ജയിലിൽ കൊടിയ പീഡനങ്ങൾക്ക് വിധേയനായ കശ്മീർ സ്വദേശിക്ക് ഒടുവിൽ ഇന്ത്യയുടെ നയതന്ത്ര ഇടപെടലിൽ മോചനം. കത്വ സ്വദേശി കുൽദീപ് സിംഗാണ് ജയിൽ മോചിതനായി കുടുംബത്തിനൊപ്പം ചേർന്നത്. പാകിസ്ഥാനിലെ കോട് ലഖ്പത് ജയിലിലായിരുന്നു അദ്ദേഹം തടവിൽ കഴിഞ്ഞിരുന്നത്.
കുൽദീപ് സിംഗിന്റെ മടങ്ങി വരവിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും ഗ്രാമീണരും ആഹ്ളാദം പങ്ക് വെച്ചു. അവർ മധുരം വിതരണം ചെയ്ത് കുൽദീപിന്റെ മടങ്ങി വരവ് ആഘോഷിച്ചു.
1992ൽ അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്ന സിംഗിനെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു. ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ കുൽദീപ് സിംഗിനെ 25 വർഷത്തോളം വിചാരണ തടവുമാരനാക്കി വിവിധ ജയിലുകളിൽ കൊണ്ട് പോയി പീഡിപ്പിച്ചു.
ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന്റെ കൃത്യമായ ഇടപെടലുകൾക്കൊടുവിലാണ് കുൽദീപ് സിംഗ് ജയിൽ മോചിതനാകുന്നത്. കുൽഭൂഷൻ ജാദവ് കേസിൽ ഇന്ത്യക്ക് അനുകൂലമായി ഉണ്ടായ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി കുൽദീപിന്റെ മോചനത്തിനും ഉപകരിച്ചു, കോടതി വിധിയെ തുടർന്ന് കൃത്യമായ നയതന്ത്ര പിന്തുണയും നിയമസഹായവും കുൽദീപിന് നൽകാൻ ഇന്ത്യക്ക് സാധിച്ചു.
ഡിസംബർ 20ന് അമൃത്സറിലെ വാഗാ അതിർത്തി വഴിയാണ് കുൽദീപ് ഇന്ത്യയിൽ എത്തിയത്. പാക് സൈന്യത്തിന്റെ പിടിയിൽ അകപ്പെടുന്ന എല്ലാ ഇന്ത്യക്കാരെയും ചാരന്മാർ എന്ന് ആരോപിച്ച് കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാക്കുകയാണെന്ന് കുൽദീപ് സിംഗ് പറഞ്ഞു.
ജീവിതത്തിൽ ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ മോചനമാണ് ഇപ്പോൾ സാധ്യമായിരിക്കുന്നത്. അതിന് ഇന്ത്യൻ അധികൃതർക്കും കേന്ദ്ര സർക്കാരിനും നന്ദി അറിയിക്കുന്നതായി കുൽദീപ് പറഞ്ഞു. മോചനം കാത്ത് രണ്ട് കശ്മീർ സ്വദേശികൾ കൂടി പാകിസ്ഥാൻ ജയിലിൽ കഴിയുകയാണ്. പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൊടിയ പീഡനങ്ങൾ സഹിക്കാൻ വയ്യാതെ മനോരോഗികളായ പന്ത്രണ്ടോളം ഇന്ത്യക്കാർ പാകിസ്ഥാനിലെ മാനസിക രോഗാശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുൽദീപ് സിംഗിന്റെ മോചനത്തിൽ സന്തോഷമുണ്ടെന്നും ഇത് തങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് പുതിയ ജന്മമാണെന്നും കുൽദീപിന്റെ ഭാര്യ ഊർമ്മിളയും മകൻ അമിതും പറഞ്ഞു.
Discussion about this post