തിരുവനന്തപുരം: തിരുവനന്തപുരത്ത് പെൺസുഹൃത്തിന്റെ വീട്ടിൽ വെച്ച് യുവാവ് കുത്തേറ്റ് മരിച്ച സംഭവം ആസൂത്രിതമെന്ന് ബന്ധുക്കൾ. കൊല്ലപ്പെട്ട അന്ന് പുലർച്ചെ അനീഷിനെ അവർ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നെന്ന് അമ്മ ഡോളി പറഞ്ഞു.
സംഭവ ദിവസം പുലർച്ചെ അനീഷിന്റെ ഫോണിലേക്ക് പെൺകുട്ടിയുടെ നമ്പറിൽ നിന്നും കോൾ വന്നിരുന്നു. അതിന് ശേഷമായിരിക്കാം അനീഷ് അവിടേക്ക് പോയത്. പൊലീസ് വന്ന് പറയുമ്പോഴാണ് മകൻ വീട്ടിലില്ലെന്ന കാര്യം അറിയുന്നതെന്ന് മാതാപിതാക്കളായ ജോർജും ഡോളിയും മാധ്യമങ്ങളോട് പറഞ്ഞു.
അനീഷിനെ കൊലപ്പെടുത്തിയ സൈമൺ ലാൽ സ്ഥിരമായി വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരൻ ആയിരുന്നു. അപ്പോൾ പെൺകുട്ടിയുടെ അമ്മ അനീഷിനെ വിളിക്കാറുണ്ടായിരുന്നു. ഇപ്രകാരം മുൻപ് സൈമണിന്റെ വീട്ടിലെ കുടുംബവഴക്കിൽ അനീഷ് ഇടപെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
അനീഷിനെ സൈമണിന് നന്നായി അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ കള്ളനാണെന്ന് ധരിച്ചാണ് കുത്തിയതെന്ന വാദം കള്ളമാണെന്നും വീട്ടുകാർ പറയുന്നു. സൈമൺ വീട്ടിൽ കുഴപ്പക്കാരനാണെന്നും മക്കളെ ഓർത്താണ് സഹിക്കുന്നതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞിരുന്നതായും ഇവർ പറയുന്നു. അമ്മയോ പെൺകുട്ടിയോ വിളിക്കാതെ അനീഷ് അവിടെ പോകില്ലെന്നും ഇവർ ആവർത്തിക്കുന്നു.
അതേസമയം സംഭവത്തിന് തലേദിവസം പെൺകുട്ടിയും സഹോദരിയും അമ്മയും അനീഷിനൊപ്പം ലുലുമാൾ സന്ദർശിച്ചിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു. കൊലപാതകം നടക്കുമ്പോൾ സൈമണിന്റെ രണ്ട് മക്കളും അനീഷിനൊപ്പം മുറിയിലുണ്ടായിരുന്നതായും സൂചനയുണ്ട്.
നാലാഞ്ചിറ ബഥനി കോളേജിൽ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയാണ് അനീഷ്. സൈമൺ ലാലിന്റെ മകളും ഭാര്യയും അനീഷിനൊപ്പം പേട്ട പള്ളിമുക്കിലെ ക്രൈസ്തവ ദേവാലയത്തിലെ ഗായക സംഘത്തിലെ അംഗങ്ങളാണ്.
Discussion about this post