ആലപ്പുഴ: ബിജെപി ഒബിസി മോർച്ച നേതാവ് രൺജീത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്തവർ സ്ത്രീയുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തരപ്പെടുത്തിയ സിം കാർഡ് കൃത്യം ആസൂത്രണം ചെയ്യാൻ ദുരുപയോഗം ചെയ്തു എന്ന വാർത്തയുടെ പശ്ചാത്തലത്തിൽ മൊബൈൽ ജിഹാദ് ആരോപണം രൂക്ഷമാകുന്നു.
മാസങ്ങൾ നീണ്ട ഗൂഢാലോചന കൊലക്ക് പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രതികളുടെ നടപടി എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആൻഡ് ബി മൊബൈൽ കടയിൽ സിം കാർഡ് എടുക്കാൻ വത്സല എന്ന സ്ത്രീ പോയത്. വ്യക്തത ഇല്ലെന്ന് പറഞ്ഞ് കടയുടമ മുഹമ്മദ് ബാദുഷ ഒന്നിൽ കൂടുതൽ തവണ ആധാർ പരിശോധന നടത്തിയിരുന്നു എന്ന് വത്സല പറയുന്നു.
ഗൂഢാലോചനക്ക് പിന്നിൽ എസ്ഡിപിഐയുടെ പഞ്ചായത്ത് അംഗം സുൽഫിക്കർ ആണെന്നും വത്സല ആരോപിച്ചിരുന്നു. മുഖ്യപ്രതികൾ വ്യാജ സിം കാർഡുകൾ ഉപയോഗിച്ചതാണ് രൺജീത്ത് കേസിൽ പൊലീസിനെയും കുഴക്കിയത്. വത്സലയുടെ പേരിൽ മാത്രമല്ല മറ്റ് പലരുടെയും പേരിൽ ഇത്തരത്തിൽ കൊലയാളി സംഘം സിം കാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
മൊബൈൽ ജിഹാദുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നതോടെ ഒരു പ്രത്യേക വിഭാഗത്തിന്റെ മൊബൈൽ കടകളിൽ വ്യാപാരത്തിൽ വൻ ഇടിവ് വന്നതായി ഓൻലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എസ് ഡി പി ഐ- പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള മൊബൈൽ ഫോൺ കടക്കാർ ഇത്തരത്തിൽ പലരുടെയും ആധാർ നമ്പറുകൾ ഉപയോഗിച്ച് സിം കാർഡുകൾ സംഘടിപ്പിച്ച് ഉപയോഗിക്കുന്നതായി സംശയമുണ്ട്. ഇവ ഉപയോഗിച്ച് ഭീകര പ്രവർത്തനങ്ങൾ, കൊലപാതകങ്ങൾ എന്നിവ ആസൂത്രണം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.
ഈ സാഹചര്യത്തിൽ മൊബൈൽ ജിഹാദിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള നീക്കവുമായി ഹൈന്ദവ സംഘടനകൾ രംഗത്തിറങ്ങാൻ ആലോചിക്കുന്നതായാണ് വിവരം. തീവ്ര ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ളവരുടെ മൊബൈൽ കടകൾ ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഇവർ പ്രചരിപ്പിക്കാൻ ആലോചിക്കുന്നത്.
ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ് നൽകുന്നു. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രമസമാധാന നില ഉറപ്പാക്കാൻ അതീവ ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നൽകിയതായാണ് വിവരം.
Discussion about this post