ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഞ്ചാബിൽ വെച്ചുണ്ടായ സുരക്ഷാ വീഴ്ച ഗൗരവമായി പരിഗണിച്ച് സുപ്രീം കോടതി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ റിട്ടയേർഡ് ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പഞ്ചാബ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ, എൻഐഎ ഐജി, ഐബി, പഞ്ചാബ് പോലീസ് ഡിജിപി എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടാകും.
ഇതുമായി ബന്ധപ്പെട്ട് ഉടൻ ഉത്തരവ് പുറത്തിറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ്ലി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ യാത്രാ രേഖകൾ സൂക്ഷിക്കണമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു.
ബത്തിൻഡ റോഡിൽ ഒരു സംഘമാളുകൾ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ നടപടി വൻ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെട്ടിരുന്നു. സംഭവം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിപുലമായ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.








