ലഖ്നൗ: കേരളം, ബംഗാൾ, കശ്മീർ എന്നീ സംസ്ഥാനങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നടത്തിയ പരാമർശങ്ങൾ വിശദീകരിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ ഉത്തരവാദിത്വമാണ് എന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാനായില്ലെങ്കില്‍ യുപി കേരളവും ബംഗാളും കശ്മീരും ആയി മാറാന്‍ അധിക സമയം എടുക്കില്ലെന്നും അതുകൊണ്ട് തെറ്റുപറ്റാതെ സൂക്ഷിണമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമർശം.
‘ചിലർ ബംഗാളില്‍ നിന്ന് വന്ന് ഇവിടെ അരാജകത്വം സൃഷ്ടിക്കുകയാണ്. ഇതില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷയും ബഹുമാനവും മറ്റുചിലർ തടസ്സപ്പെടുത്താന്‍ വന്നിരിക്കുകയാണെന്നും അതനുവദിക്കരുതെന്നും ജനങ്ങളെ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അത് അനിവാര്യമായിരുന്നു‘ എന്ന് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ യോഗി വ്യക്തമാക്കി.
‘ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, ബംഗാളില്‍ സമാധാനപരമായിട്ടാണോ തിരഞ്ഞെടുപ്പ് നടന്നത്? അടുത്തിടെ നടന്ന വിധാന്‍സഭ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്രമത്തിനിരയായി. ബൂത്തുകള്‍ പിടിച്ചെടുത്തു. ജനാധിപത്യത്തെ കൊല ചെയ്തു. അരാജകത്വം അഴിഞ്ഞാടി. രാഷ്ട്രീയ കൊലപാതകങ്ങൾ സാധാരണയായി. ബംഗാളിലും കേരളത്തിലും നടന്നത് പോലുള്ള ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ടോ?‘ എന്ന് യോഗി ചോദിച്ചു.
‘യുപി തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം സമാധാനപരമായിട്ടാണ് പൂര്‍ത്തിയായത്. മുൻ സർക്കാരുകളുടെ കാലത്ത് ഇവിടെ കലാപം നടന്നിരുന്നു. അരാജകത്വം പടര്‍ന്നുപിടിച്ചിരുന്നു. കുറ്റകൃത്യങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും കലാപം ഇവിടെ നടന്നോ’ എന്നും യോഗി ചോദിച്ചു.
‘ഈ അഞ്ചുവര്‍ഷം ഏതെങ്കിലും ആഘോഷങ്ങള്‍ നടത്തുന്നതില്‍ തടസ്സമുണ്ടായോ? ഹിന്ദുക്കളും മുസ്ലിങ്ങളും അവരുടെ ആഘോഷങ്ങള്‍ സമാധാനത്തോടെ നടത്തി. ഹിന്ദുക്കള്‍ ഇവിടെ സുരക്ഷിതരാണ്. അവര്‍ക്കൊപ്പം മുസ്ലിങ്ങളും സുരക്ഷിതരാണ്. ഞങ്ങള്‍ എല്ലാവര്‍ക്കും സുരക്ഷ നല്‍കുന്നു. എല്ലാവര്‍ക്കും സമൃദ്ധിയും എല്ലാവര്‍ക്കും ബഹുമാനവും നല്‍കുന്നു.‘ യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post