ലഖ്നൗ: ഹിജാബ് വിഷയം അനാവശ്യ ക്രമസമാധാന പ്രശ്നമായി മാറിയ സാഹചര്യത്തിൽ രാജ്യവ്യാപകമായി ഹിജാബിന് നിരോധനം ഏർപ്പെടുത്തണമെന്ന് ബിജെപി എം പി സാക്ഷി മഹാരാജ്. പ്രതിപക്ഷം ഹിജാബ് തെരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കുകയാണ്. അതിനുള്ള മറുപടി ജനങ്ങൾ നൽകിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബ് വിഷയത്തിൽ ബാധകമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ചാണ് കേസിൽ വാദം കേള്‍ക്കുന്നത്. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ അനുവദിക്കില്ലെന്നും കര്‍ണാടക സർക്കാർ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
പ്രത്യേക മതവിഭാഗത്തിനായി വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ ഇളവ് നൽകാനാവില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. ശബരിമല കേസിലും മുത്തലാഖ് കേസിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഖുറാന്‍ മാത്രം മുന്‍നിര്‍ത്തി ഹിജാബിന് വേണ്ടി വാദിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഭരണഘടനയുടെ 25ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്നും കർണാടക സർക്കാർ വാദിച്ചു.
Discussion about this post