ഡൽഹി: ഉത്തർ പ്രദേശിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി കോൺഗ്രസ്. വോട്ടിംഗ് ശതമാനത്തിൽ പ്രാദേശിക പാർട്ടിയായ ആർ എൽ ഡിക്കും പിന്നിലാണ് കോൺഗ്രസ്. വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് സംസ്ഥാനത്ത് കോൺഗ്രസിന് വിജയിക്കാനായത്.
കോൺഗ്രസ് കോട്ടകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് പരാജയപ്പെട്ടു. പ്രിയങ്കയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം കേട്ട് പ്രിയങ്ക ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഏൽപ്പിച്ച ഹൈക്കമാൻഡിന് കൈ പൊള്ളി. പ്രിയങ്ക പ്രചാരണം നയിച്ച മണ്ഡലങ്ങളിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയിൽ എട്ട് നിയമസഭാ സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപിയുടെ പടയോട്ടം. ഇന്ദിര ഗാന്ധിയുടെ രൂപസാദൃശ്യവും പച്ചയായ ബിജെപി വിരോധവും കുടുംബവാഴ്ചയും കൊണ്ട് സമകാലിക രാഷ്ട്രീയത്തിൽ ഒന്നും നേടനാകില്ല എന്ന സത്യം പ്രിയങ്കക്ക് ഒരിക്കൽക്കൂടി ബോദ്ധ്യപ്പെടുന്നതായി ഈ തെരഞ്ഞെടുപ്പിൽ ഏറ്റ കൂറ്റൻ പരാജയം.
നിലവിൽ 276 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. 120 സീറ്റുകളിൽ സമാജ് വാദി പാർട്ടി മുന്നിട്ട് നിൽക്കുമ്പോൾ 4 സീറ്റുകളിൽ ബിഎസ്പിയാണ് മുന്നിൽ. 2 സീറ്റുകളിൽ മാത്രമായി കോൺഗ്രസ് സാന്നിദ്ധ്യം ഒതുങ്ങുമ്പോൾ കോൺഗ്രസ് മുക്ത ഭാരതം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ഉറച്ച ചുവടുകളുമായി മുന്നേറുന്ന ബിജെപി ഹിന്ദി ഹൃദയഭൂമിയിൽ പടർന്നു കയറുകയാണ്.
Discussion about this post