ഡൽഹി: 800 കിലോമീറ്ററിനപ്പുറമുള്ള ലക്ഷ്യങ്ങൾ ഭേദിക്കുന്ന പ്രഹരശേഷിയുമായി ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പ് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. എസ് യു- 30 എംകെഐ പോർവിമാനത്തിൽ നിന്നും വിക്ഷേപിച്ചാൽ 300 കിലോമീറ്റർ അപ്പുറം വരെയുള്ള ലക്ഷ്യങ്ങൾ ഭേദിക്കാൻ പോന്നവയാണ് നിലവിൽ ഇന്ത്യയുടെ പക്കലുള്ള ബ്രഹ്മോസ് മിസൈലുകൾ.
കഴിഞ്ഞ ദിവസം സാങ്കേതിക തകരാർ നിമിത്തം ഇന്ത്യയുടെ ഒരു ബ്രഹ്മോസ് മിസൈൽ പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ പതിച്ചിരുന്നു. മിസൈൽ ജീവഹാനി വരുത്തിയിരുന്നില്ല. പാകിസ്ഥാനിൽ നാമമാത്രമായ നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചത്.
സംഭവത്തിൽ ക്ഷമാപണം നടത്തിക്കൊണ്ട് ഇന്ത്യ പാകിസ്ഥാൻ അധികൃതർക്ക് കത്തയച്ചിരുന്നു. എന്നാൽ സംഭവം വിവാദമാക്കാനുള്ള ഒരുക്കത്തിലാണ് പാകിസ്ഥാൻ.
നിലവിൽ ഇന്ത്യയുടെ പക്കലുള്ള ബ്രഹ്മോസ് മിസൈലുകളുടെ പ്രഹരശേഷി ചെറിയ സോഫ്റ്റ്വെയർ അപ്ഡേഷനിലൂടെ 500 കിലോമീറ്റർ പരിധിയായി ഉയർത്താമെന്ന് വ്യോമസേന കണക്കുകൂട്ടുന്നു. നാൽപ്പതോളം എസ് യു-30 പോർവിമാനങ്ങളിലാണ് ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ശത്രുക്കൾക്ക് വലിയ തോതിൽ നാശനഷ്ടം വരുത്താൻ ശേഷിയുള്ളവയാണ് ഇവ.
ചൈനയുമായി സംഘർഷം രൂക്ഷമായ സമയത്ത് തഞ്ചാവൂരിൽ നിന്നും വ്യോമസേന ബ്രഹ്മോസ് മിസൈലുകൾ അതിർത്തിയിലേക്ക് കൊണ്ടുപോയിരുന്നു.
Discussion about this post