തിരുവനന്തപുരം: കനത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി ഇന്ന് മുതൽ വേനൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. അതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ മഴ ലഭിക്കും. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് മഴയുണ്ടായേക്കുമെന്നാണ് ഐഎംഡിയുടെ പ്രവചനം.
ഇന്ന് വൈകീട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, വയനാട് വനമേഖലകളിലും മഴ പെയ്തേക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാധ്യതയുണ്ട്. മാര്‍ച്ച് 20വരെ ശരാശരി വേനല്‍മഴ ലഭിച്ചേക്കും.
മാർച്ച് 20ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാത വ്യക്തമായിട്ടില്ലെങ്കിലും കേരളത്തില്‍ മഴക്ക് സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് താപനില വര്‍ധിക്കുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം ജില്ലയിലെ പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില (38.8) രേഖപ്പെടുത്തിയത്. പാലക്കാടും കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്.
Discussion about this post