തിരുവനന്തപുരം: പിതാവിന്റെ ലൈംഗിക അതിക്രമത്തിൽ ഗർഭിണിയായ പത്ത് വയസ്സുകാരി പ്രസവിച്ചു. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കളിച്ചു നടക്കേണ്ട പ്രായത്തിൽ അമ്മയാകേണ്ടി വന്നതിന്റെ ഞെട്ടലിലാണ് പെൺകുട്ടിയെന്ന് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പെൺകുട്ടിക്ക് ഗർഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഇക്കാര്യം ഗൗരവമായി പരിഗണിച്ച കോടതി പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിന് രൂപം നൽകണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് പെൺകുട്ടിയെ പരിശോധിച്ച് രണ്ട് ദിവസത്തിനകം മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു.
31 ആഴ്ചയായ ഗർഭം അലസിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും കുട്ടിയുടെ ജീവന് അപകടം സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടും പരിഗണിച്ച് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാൻ നിർദേശം നൽകുകയായിരുന്നു. കേസിൽ എത്രയും വേഗം അന്വേഷണം നടത്താൻ ഉത്തരവിട്ട ഹൈക്കോടതി, കുറ്റക്കാരന് ശിക്ഷ ലഭിക്കുമെന്ന് ഉറപ്പ് നൽകി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായാണ് വിവരം.
Discussion about this post