ഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ജെ എൻ യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ഡൽഹി കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ച കോടതി ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു.
തനിക്കെതിരായ കേസുകൾ തെളിയിക്കാൻ പ്രോസിക്യൂഷന്റെ പക്കൽ തെളിവുകളില്ല എന്നായിരുന്നു ഉമർ ഖാലിദിന്റെ വാദം. 53 പേർ കൊല്ലപ്പെടുകയും എഴുനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്മാരിൽ പ്രധാനിയാണ് ഉമർ ഖാലിദ് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇയാൾക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പൗരത്വ ഭേദഗതി വിഷയത്തിൽ ഡൽഹിയിൽ നടന്ന കലാപം കൃത്യമായ ആസൂത്രണത്തിന്റെ ഫലമായിരുന്നുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സർക്കാർ അനുകൂലികളെയും തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ കലാപകാരികൾ പദ്ധതി തയ്യാറാക്കിയെന്നും ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആവർത്തിച്ചു.
കലാപം നടക്കുന്ന സമയത്ത് ഉമർ ഖാലിദ്, നദീം, ഖാലിദ് സെയ്ഫി, നടാഷ നർവാൾ, ജാനവി, തബ്രേസ് തുടങ്ങിയവർ പരസ്പരം ഫോൺ കോളുകൾ വഴി സജീവമായി ബന്ധപ്പെട്ടു. ഇവർ വ്യത്യസ്ത ഇടങ്ങളിൽ ഇരുന്നു കൊണ്ട് കലാപം ഏകോപിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
Discussion about this post