കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ക്രമസമാധാന തകർച്ച ദേശീയ തലത്തിൽ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം പത്ത് പേരുടെ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് തൃണമൂൽ നേതാവ് അനാറുൾ ഹുസൈനാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പറഞ്ഞു. കേസ് കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന പൊലീസ് പരാജയമാണെന്നും ഇവർ പറഞ്ഞു.
കലാപം നടക്കുന്ന സമയത്ത് സ്ത്രീകളും കുട്ടികളും വീടുകൾക്കുള്ളിൽ കയറി കതകുകൾ കുറ്റിയിട്ടു. ഇത് മനസ്സിലാക്കിയ അക്രമികൾ വീടുകൾ നാലുപാടും നിന്ന് വളയുകയും തീ വെക്കുകയുമായിരുന്നു. അക്രമത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടതെന്ന പൊലീസിന്റെ വാദം കളവാണെന്നും പത്ത് പേർ കൊല്ലപ്പെട്ടുവെന്നും ബന്ധുക്കൾ വ്യക്തമാക്കി.
അതിനിടെ സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സ്വീകരിച്ച മുഴുവൻ നടപടികളും നാലാഴ്ചയ്ക്കുള്ളിൽ വിശദീകരിക്കണമെന്ന് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ബംഗാളിൽ ക്രമസമാധാനം തകർന്നുവെന്നും സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
Discussion about this post