മലപ്പുറം: സഹകരണ ബാങ്കുകളിൽ 31 തവണയായി മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളിൽ 2021 മെയ് മുതൽ 2022 ഫെബ്രുവരി മാസം വരെ 31 തവണകളായി വ്യാജ സ്വർണം പണയം വച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വള്ളിക്കുന്ന് , കടലുണ്ടി നഗരം കിഴക്കന്റപുരക്കൽ അഹമ്മദ് കോയയുടെ മകൻ നസീർ അഹമ്മദ് (45) , നസീർ അഹമ്മദിന്റെ ഭാര്യ അസ്മ (40) എന്നിവരാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഫ്‌ളാറ്റിൽ നിന്നും അറസ്റ്റിലായത്.
തൊടുപുഴ സ്വദേശിയായ ഒരാൾ ആണ് വ്യാജ സ്വർണ്ണം പണയം വയ്ക്കാൻ നൽകിയതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഒരു ഗ്രാമിന് 500 രൂപ എന്ന നിരക്കിലാണ് പണയം വയ്ക്കാനായി വ്യാജ സ്വർണ്ണം വാങ്ങിയിരുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും വ്യാജ സ്വർണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം പ്രതികൾക്ക് 7 വർഷം വരെ തടവ് ലഭിക്കുന്നതാണ്.
പിടികൂടിയ വ്യാജ സ്വർണ്ണം പരിശോധയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലിലും പാലക്കാട് വനിതാ ജയിലിലും റിമാൻഡ് ചെയ്തു.
Discussion about this post