ഡൽഹി: രാജ്യദ്രോഹ കേസിൽ ഷർജീൽ ഇമാമിനെതിരെ വിചാരണ ആരംഭിക്കാൻ നിർദേശവുമായി ഡൽഹി കോടതി. പ്രോസിക്യൂഷൻ കണ്ടെത്തിയ കുറ്റങ്ങൾ ഏൽക്കുന്നുണ്ടോ എന്ന് കോടതി ഇമാമിനോട് ചോദിച്ചു. ഷർജീൽ ഇമാം ഇത് നിഷേധിച്ചു.
പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ കോടതി ഇന്നും ഷർജീൽ ഇമാമിന് ജാമ്യം നിഷേധിച്ചു. ഖാലിദ് സെയ്ഫിയുടെ ജാമ്യാപേക്ഷ മാർച്ച് 31ന് പരിഗണിക്കുന്നതിലേക്ക് മാറ്റിവെച്ചു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ഉമർ ഖാലിദിന് കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.
പൗരത്വ കലാപത്തിന്റെ ഭാഗമായി 2019 ഡിസംബറിൽ ജാമിയയിലും 2020 ജനുവരിയിൽ അലിഗഢ് മുസ്ലീം സർവ്വകലാശാലയിലും ഷർജീൽ ഇമാം പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളും കോടതി പരിഗണിച്ചു.
രാജ്യദ്രോഹം, വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തൽ, ദേശീയോദ്ഗ്രത്ഥനത്തിന് വെല്ലുവിളി ഉയർത്തൽ, കലാപത്തിന് ആഹ്വാനം നൽകൽ, യുഎപിഎ തുടങ്ങിയവയാണ് ഷർജീൽ ഇമാമിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
2019 ഡിസംബറിലെ ഷഹീൻ ബാഗ് സമരത്തിന്റെ നേതാക്കളിൽ ഒരാളായിരുന്നു ഷർജീൽ ഇമാം. 2020ൽ ബിഹാറിലെ ജഹനാബാദിൽ നിന്നാണ് ഇയാൾ അറസ്റ്റിലാകുന്നത്.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി ഇയാൾ ഒരു പ്രത്യേക മതവിഭാഗത്തെ ഇളക്കി വിട്ടതായി ഡൽഹി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
Discussion about this post