വാഷിംഗ്ടൺ: ലോകത്തിന്റെ ഔഷധശാല എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വിശേഷണം അന്വർത്ഥമാക്കി ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് കയറ്റുമതി രാജ്യം എന്ന ചൈനയുടെ കുത്തക ഇന്ത്യ മറികടന്നു. അമേരിക്കയിലെ ഭൂരിപക്ഷം ജനറിക് മരുന്നുകളും നിർമിക്കാൻ വേണ്ട അസംസ്കൃത വസ്തുക്കൾ അയച്ചു കൊടുക്കുന്ന രാജ്യവും ഇന്ത്യയാണ്.
അമേരിക്കൻ ഏജൻസിയായ യുഎസ് ഫാർമകോപിയ പുറത്തു വിട്ട പഠന റിപ്പോർട്ട് പ്രകാരമാണ് ഈ കണക്കുകൾ. പ്രതിവർഷം രണ്ടര ലക്ഷം കോടി രൂപയുടെ ഫാർമസ്യൂട്ടിക്കൽസ് കയറ്റുമതിയാണ് ഇന്ത്യയുടേത്. ജനറിക് മരുന്നുകളുടെ ലോകമാകെയുള്ള വിൽപനയുടെ 20% ഇന്ത്യയിൽ നിന്നാണ്. സൺ ഫാർമ, ദേവിലാബ്, ഡോ.റെഡ്ഡീസ്, സിപ്ള, എംക്യൂർ, ബയോകോൺ, ടോറന്റ്, ലുപിൻ എന്നിവയാണ് ഇന്ത്യയിലെ മുൻനിര അന്താരാഷ്ട്ര മരുന്ന് കമ്പനികൾ.
ഇന്ത്യൻ മരുന്നുകളുടെ ഗുണനിലവാരത്തിലും ലഭ്യതയിലും തൃപ്തി തോന്നിയ വിദേശ രാജ്യങ്ങൾ ഇന്ത്യയെ പ്രധാന മരുന്ന് വിപണികളിൽ ഒന്നായി വളരെ വേഗം അംഗീകരിക്കുകയായിരുന്നുവെന്ന് യുഎസ് ഫാർമകോപിയ വ്യക്തമാക്കുന്നു. കൊവിഡ് കാലത്ത് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അടക്കം ഇന്ത്യ സഹായിക്കണമെന്ന് അഭ്യർഥിച്ചു. ഇന്ത്യയിൽ ഉൽപാദിപ്പിച്ച, മലേറിയയ്‌ക്കെതിരായ മരുന്ന് ആയ ഹൈഡ്രോക്സി ക്ലോറിക്വിൻ ഉപയോഗിച്ച് രാജ്യത്തെ കോവിഡ് രോഗികളെ ചികിത്സിക്കാനാവുമെന്ന് അമേരിക്കൻ ഡോക്ടർമാർ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ നരേന്ദ്ര മോദി മരുന്ന് കയറ്റിയയയ്‌ക്കാൻ സമ്മതം നൽകണമെന്ന് ട്രമ്പ് അഭ്യർത്ഥിച്ചു. ഇന്ത്യയും യുഎസുമായി മികച്ച ബന്ധം പുലർത്തിവരുന്നതായുള്ള ആത്മവിശ്വാസവും ട്രംപ് പങ്കുവച്ചു. ഇതേ തുടർന്ന് നിയന്ത്രണങ്ങളിൽ ചില അയവുകൾ വരുത്താൻ ഇന്ത്യൻ ഭരണകൂടം തീരുമാനിക്കുകയും യുഎസ് മരുന്ന് പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കപ്പെടുകയും ചെയ്‌തു.
മരുന്നുകളുടെ നിർമാണച്ചെലവ് വളരെ കുറവാണ് എന്നതും ഇന്ത്യൻ മരുന്നുകൾക്ക് യുഎസിൽ സ്വീകാര്യത ലഭിക്കാൻ പ്രധാന കാരണമായി. കൊവിഡ് കാലത്ത് ഇന്ത്യയിലേതിന് സമാനമായി യുഎസ് വിപണിയെയും നിരീക്ഷിച്ചിരുന്നതിനാൽ ഇരു രാജ്യങ്ങളുടെയും ആവശ്യത്തിന് പര്യാപ്തമായ മരുന്ന് ഉൽപാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് കഴിഞ്ഞു. അസംസ്‌കൃതവസ്തുക്കൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യാതെ, രാജ്യത്തിനകത്ത് ലഭിച്ചവ കൊണ്ടാണ് ഇന്ത്യ മരുന്നുകൾ തയ്യാറാക്കിയത്. ഇത് നിർമാണച്ചെലവ് കുറയ്ക്കാനും കോവിഡ് കാലത്ത് മുടക്കം വരാതെ മരുന്നുകൾ ഉൽപാദിപ്പിക്കാനും സഹായകമായി.
അമേരിക്കയിൽ ഉൽപാദിപ്പിക്കുന്ന 90 ശതമാനം മരുന്നുകളുടെയും പ്രധാന കേന്ദ്രമാണ് ഇന്ത്യയെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post