തിരുവനന്തപുരം: പതിനെട്ടു വയസ്സിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസ് വാക്സിനോട് കാര്യമായ ആഭിമുഖ്യം പുലർത്താതെ കേരളം. കൊവിഡ് വ്യാപനം കുറഞ്ഞതോടെ സ്വകാര്യ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാനുള്ള തിരക്ക് കുറഞ്ഞു. സ്വകാര്യ മേഖലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണവും കുറവാണ്.
വരും ദിവസങ്ങളിലെ പ്രതികരണം നോക്കിയ ശേഷം മാത്രം കൂടുതൽ സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ മേഖല. ബൂസ്റ്റർ ഡോസിനോടുള്ള അലംഭാവം സർക്കാർ കേന്ദ്രങ്ങളിലും വ്യക്തമാണ്. ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ആരംഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും വാക്സിൻ സ്റ്റോക്കുള്ള പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നും തിരക്കില്ല.
തിരുവനന്തപുരത്ത് കോവിൻ പോർട്ടലിലെ കണക്കുകൾ പ്രകാരം ബൂസ്റ്റർ ഡോസിനായി ഉള്ളത് 23 സ്വകാര്യ കേന്ദ്രങ്ങളാണ്. എറണാകുളത്ത് 26. മറ്റു ജില്ലകളിൽ ഇതിലും കുറവാണ്.
ഒന്നരലക്ഷത്തിലധികം ഡോസ് വാക്സിൻ നിലവിൽ സ്വകാര്യ മേഖലയിലുണ്ട്. അതിനിടെ കൊവിഷീൽഡ്, കോവാക്സിൻ എന്നിവയ്ക്ക് കഴിഞ്ഞ ദിവസം വില കുത്തനെ കുറച്ചിരുന്നു. കൂടിയ വിലയ്ക്ക് മുൻപ് സ്റ്റോക്കെടുത്തവർക്ക് നഷ്ടം വരാതിരിക്കാൻ പകരം വാക്സിൻ വയലുകൾ നൽകാമെന്ന് ധാരണയായതോടെ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം ഒഴിവായിട്ടുണ്ട്.
അറുപത് വയസ്സിന് മുകളിലുള്ളവരടക്കം മുൻഗണനാ വിഭാഗത്തിലെ സർക്കാർ മേഖലയിലെ ബൂസ്റ്റർ ഡോസിനും ആളില്ല. ഇതുവരെ 13,000 പേർ പോലും എടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്.
Discussion about this post