കൊല്ലം: കൊല്ലം ജില്ലയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയായ ബെൻസണും യാത്രയായി. പ്രണയ നൈരാശ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെ ബന്ധുവീട്ടിൽ ബെൻസൺ ആത്മഹത്യ ചെയ്യുകയായിരുന്നു. എച്ച്ഐവി രോഗവും അതിന്റെ പേരിലുണ്ടായ വിവേചനങ്ങളും നേരിട്ട് പത്തു വർഷം മുമ്പ് സഹോദരി ബെൻസിയും യാത്രയായിരുന്നു.
എന്‍റെ കഴിവുകണ്ട് എന്നെ സ്നേഹിക്കുന്നവളെക്കാളേറെ എന്റെ കുറവ് കണ്ട് എന്നെ സ്നേഹിക്കുന്നവളെയാണ് എനിക്കിഷ്ടം എന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബെൻസൺ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഒരു മനുഷ്യജന്മത്തിന് താങ്ങാവുന്നതിലും അപ്പുറത്തെ പ്രതിസന്ധികളെയും ധീരമായി നേരിട്ട ബെൻസൺ ഒടുവിൽ പ്രണയ നഷ്ടത്തിന് മുന്നിൽ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
എയ്ഡ്സ് രോഗബാധിതരായ മാതാപിതാക്കളുടെ മക്കള്‍ എന്ന പേരിൽ സ്കൂളിൽ ഭ്രഷ്ട് കൽപ്പിക്കപ്പെട്ട ബെൻസണും ബെൻസിയും കേരളീയ സമൂഹത്തിന്റെ ജീർണ്ണതകൾക്ക് മുന്നിലേക്ക് എയ്തു വിട്ട ചോദ്യങ്ങൾ അനവധിയായിരുന്നു. എയ്ഡ്സ് ബാധിതരായ കുട്ടികള്‍ പഠിക്കുന്ന ക്ലാസിലേക്ക് മക്കളെ അയയ്ക്കില്ലെന്ന് മറ്റ് കുട്ടികളുടെ മാതാപിതാക്കള്‍ നിലപാടെടുത്തു. കുട്ടികള്‍ നേരിട്ട വിവേചനം അന്ന് ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായി.
അക്കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ്, നടൻ സുരേഷ് ഗോപി എന്നിവർ ബെന്‍സണെയും ബെന്‍സിയെയും ചേർത്തു നിർത്തി മലയാളിയുടെ അൽപ്പബുദ്ധിയെ വെല്ലുവിളിച്ചു. മാതാപിതാക്കളായ ചാണ്ടിയുടെയും മേരിയുടെയും മരണശേഷം അമ്മൂമ്മ സാലിക്കുട്ടിക്കൊപ്പമായിരുന്നു ഇവരുടെ ജീവിതം. രോഗം മൂര്‍ച്ഛിച്ച് പത്തു വര്‍ഷം മുമ്പ് ബെന്‍സി ഈ ലോകത്തോട് യാത്ര പറഞ്ഞു. അടുത്തിടെ അമ്മൂമ്മയും മരിച്ചതോടെ ഒറ്റയ്ക്കായ ബെന്‍സന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ബന്ധുവീട്ടിലായിരുന്നു താമസം.
കൃത്യമായി ചികിത്സ സ്വീകരിച്ചിരുന്ന ബെൻസണ് രോഗത്തിന്റേതായ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. പ്രണയിനിയുമായുളള പിണക്കത്തെ തുടര്‍ന്ന് ഒരാഴ്ചയായി ബെന്‍സന്‍ മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി ബന്ധുവീട്ടിലെ കിടപ്പുമുറിയില്‍ ജീവിതം അവസാനിപ്പിച്ച് ശാശ്വതമായ ശാന്തിയുടെ ലോകത്തിലേക്ക് ബെൻസണും വിടവാങ്ങി.
Discussion about this post