ജയ്പൂര്‍ : കൊലപാതക കേസില്‍ വിചാരണകോടതിക്ക് മുന്‍പാകെ വിചിത്ര വാദവുമായി രാജസ്ഥാന് പൊലീസ്. കേസില്‍ നിര്‍ണായകമായ കൊലപാതകത്തിനുപയോഗിച്ച കത്തി എന്നിവയുള്‍പ്പെടെയുള്ള തെളിവുകള്‍ കുരങ്ങന് മോഷ്ടിച്ചുവെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
2016-ല്‍ ചന്ദ്വാജി പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ ശശികാന്ത് ശര്‍മയെ കാണാതായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ശശികാന്തിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം പ്രതിഷേധിച്ചിരുന്നു.
കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചന്ദ്വാജി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ജില്ലാ അഡീഷല്‍ ജഡ്ജിക്ക് മുന്‍പാകെ ഹാജരാക്കി.
പൊലീസ് സ്റ്റേഷനില്‍ മതിയായ സ്ഥലമില്ലാത്തതിനാല്‍ കൊലപാതകത്തിനുപയോഗിച്ച കത്തിയുള്‍പ്പെടെയുള്ള തെളിവുകള്‍ സ്റ്റേഷന് സമീപത്തെ മരത്തിനടിയിലാണ് സൂക്ഷിച്ചിരുന്നതെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ ഘട്ട വിചാരണകള്‍ പൂര്‍ത്തിയാക്കിയിരുന്നു. തെളിവുകള്‍ ഹാജരാക്കാന്‍ അടുത്തിടെ കോടതി ആവശ്യപ്പെട്ടതോടെയാണ് പൊലീസ് വിവരം കോടതിയെ ബോധിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട മറ്റ് 15ഓളം തെളിവുകളും നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, സംഭവം പൊലീസ് കോണ്‍സ്റ്റബിളിന്റെ അശ്രദ്ധമൂലമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിന് പിന്നാലെ കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post