ശ്രീനഗര്‍: കശ്മീരിലെ ഉധംപുരില്‍ മൂന്ന് പശുക്കളുടെ ജഡം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 10 ദിവസം മുമ്പുണ്ടായ അക്രമത്തില്‍ പരിക്കേറ്റയാള്‍ മരിച്ചതില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ഇന്ന് ബന്ദ്. അധികൃതര്‍ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം യാസീന്‍ മാലിക്് അടക്കമുള്ള വിഘടനവാദികളെ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്.
പെട്രോള്‍ ബോംബേറില്‍ പൊള്ളലേറ്റ പതിനാറുകാരന് സാഹിദ് അഹമ്മദാണ് ഞായറാഴ്ച മരിച്ചത്. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആസ്പത്രിയില്‍ രാവിലെ 11.30നായിരുന്നു അന്ത്യം. സാഹിദിന്റെ മരണത്തിനുത്തരവാദികള്‍ സംസ്ഥാനസര്ക്കാറാണെന്ന് ഹുറിയത്ത് അധ്യക്ഷന്‍ മിര്‍വായിസ് ഒമര്‍ ഫാറൂഖ് കുറ്റപ്പെടുത്തി. പ്രതിഷേധസൂചകമായി ഹുറിയത്ത് ആണ് ഇന്ന് കശ്മീരില്‍ ബന്ദിന് ആഹ്വാനംചെയ്തത്.
സാഹിദിന്റെ മരണവാര്‍ത്തയറിഞ്ഞ് കശ്മീരില്‍ പലയിടത്തും സംഘര്‍ഷം ഉണ്ടായി. അനന്ത്നാഗില്‍ പ്രക്ഷോഭകര്‍ തെരുവിലിറങ്ങി. ജമ്മുശ്രീനഗര്‍ പാതയില്‍ ടയര്‍ കത്തിച്ചിട്ട് ഗതാഗതം തടഞ്ഞു. സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കിയ ഇവര്‍, പിരിച്ചുവിടാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലെറിഞ്ഞു.
ഒക്ടോബര്‍ ഒമ്പതിനാണ് ശ്രീനഗറില്‍നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ട്രക്കിലേക്ക് ഒരുസംഘം പെട്രോള്‍ ബോംബെറിഞ്ഞത്. ട്രക്കിനുള്ളിലുണ്ടായിരുന്ന സാഹിദിനും ഡ്രൈവര്‍ ഷൗക്കത്ത് അഹമ്മദിനും പൊള്ളലേറ്റു. 74 ശതമാനം പൊള്ളലേറ്റ സാഹിദിനെ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിച്ചു. ഷൗക്കത്തും ചികിത്സയിലാണ്. ക്ലീനര്‍ റമീസ് ട്രക്കില്‍നിന്ന് ചാടി രക്ഷപ്പെട്ടു.
സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ അക്രമികളില്‍ നാലുപേരെ പോലീസ് പിടികൂടി. ഉധംപുര്‍ ജില്ലക്കാരായ ഹരീഷ് കടോച്, ബാല്‍ ബഹാദൂര്‍, സന്ദുര്‍ സിങ്, സുനീത് സിങ് എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്.
സംഘര്‍ഷത്തിന് വഴിവെച്ച പശുക്കളുടെ മരണം ഭക്ഷ്യവിഷബാധമൂലമാണെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞു. സംഘര്‍ഷമുണ്ടാക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നാണ് പോലീസിന്റെ സംശയം.
Discussion about this post