ഡൽഹി : നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലെത്തി. രാഹുൽ ഗാന്ധി ഇഡി ആസ്ഥാനത്തെത്തിയതിന് പിന്നാലെ വ്യാപക പ്രതിഷേധം അഴിച്ചുവിട്ട പാർട്ടി പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പാർട്ടിയിലെ നേതാക്കളോടൊപ്പമാണ് രാഹുൽ ഇഡി ആസ്ഥാനത്തെത്തിയത്. പ്രക്ഷോഭമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു.
ഡൽഹി പോലീസിന് നേരെ കയ്യേറ്റം നടത്താൻ ശ്രമിച്ച നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഡൽഹി പോലീസുമായി ഉന്തും തള്ളും ഉണ്ടായതോടെ പോലീസ്, നേതാവിനെ പിടികൂടി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ പാർട്ടി ജനറൽ സെക്രട്ടറി അപ്പോഴേക്കും കുഴഞ്ഞു വീണു. തുടർന്ന് നേതാവിനെ പോലീസ് എടുത്തുകൊണ്ടാണ് പോയത്. കെ.സി. വേണുഗോപാലിനെ ദല്‍ഹി പോലീസ് കൈയേറ്റം ചെയ്‌തെന്ന് ആരോപണമുയര്‍ന്നു. പാർട്ടി വക്താവ് രൺദീപ് സുർജേവാലയും അറസ്റ്റിലായി.
പ്രക്ഷോഭം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേതാക്കളും പ്രവർത്തകരും പാർട്ടി ആസ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിക്കൊപ്പം നടന്നുവന്നത്. തുടർന്ന് ഇവർ ഇഡി ഓഫീസിൽ പ്രവേശിക്കാനൊരുങ്ങി. എന്നാൽ ഡൽഹി പോലീസ് ഇതിന് അനുമതി നൽകിയില്ല. ഇതോടെ ഓഫീസിന് മുന്നിൽ നിന്ന് നേതാക്കൾ പ്രതിഷേധിക്കാൻ ആരംഭിച്ചു. പ്രതിഷേധം നടക്കാനുള്ള സാധ്യത മുന്നിൽ കണ്ട് അധികൃതർ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്ന് മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രതിഷേധം. ഇത് കയ്യേറ്റത്തിൽ എത്തിയതോടെയാണ് ഡൽഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
Discussion about this post