മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാന്ദന്റെ പി എ ആയിരുന്ന എ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്ത് രംഗത്തെത്തിയത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
“ഏതോ ചാനലിൽ ശ്രീജിത് പണിക്കർ എന്ന ആസ്ഥാന നിരീക്ഷകൻ വിഡ്ഢിത്തം വിളമ്പുന്നു.”
“ശ്രീജിത് പൊട്ടത്തരം വിളമ്പുന്നു.”
“എന്തൊരു വെറുപ്പിക്കലാ ബാബുവേട്ടാ ഇങ്ങള്.”
ഒരു മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന എ സുരേഷ് എന്നൊരു മിത്രത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്ന കാര്യങ്ങളാണ്. വി എസ് അച്യുതാനന്ദന്റെ പിഎ ആയിരുന്നിരിക്കണം.
എന്താണ് സംഭവം?
ഇന്നലത്തെ ഏഷ്യാനെറ്റ് ചർച്ചയിൽ ഞാൻ ചോദിച്ചു, വിമാനത്തിൽ മുദ്രാവാക്യം വിളി ഉയർന്നപ്പോൾ “മുഖ്യമന്ത്രിയുടെ ഗൺമാൻ എവിടെയായിരുന്നു” എന്ന്. “അദ്ദേഹത്തിന്റെ സുരക്ഷ നോക്കേണ്ടത് ഗൺമാന്റെ ജോലിയാണോ അതോ ഇ പി ജയരാജന്റെ ജോലിയാണോ” എന്ന്.
ആ ചോദ്യമാണ് സുരേഷ് മിത്രത്തെ ചൊടിപ്പിച്ചതെന്ന് തോന്നുന്നു. അതോടെ താൻ മുൻപ് ഒരു മുഖ്യമന്ത്രി, ഒരു പ്രതിപക്ഷ നേതാവ്, ഒരു ധനമന്ത്രി എന്നിവരുടെ പിഎ ആയിരുന്നപ്പോഴത്തെ അനുഭവസാക്ഷ്യം വച്ച് എന്നെ പഠിപ്പിക്കാൻ ഇറങ്ങിയതാണ് സുരേഷ് മിത്രം.
മുഖ്യമന്ത്രിയുടെ ഗൺമാന് വിമാനത്താവളത്തിനു പുറത്തുവരെയേ അദ്ദേഹത്തെ അനുഗമിക്കാൻ കഴിയൂ “എന്നാണ് നിയമം” എന്നൊക്കെയാണ് സുരേഷ് മിത്രം കാച്ചുന്നത്. തോക്ക് വിമാനത്താവളത്തിനുള്ളിൽ അനുവദനീയം അല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതത്രേ.
അതിന് ഞാൻ ഒരു മറുപടി കമന്റ് ചെയ്തു — വിമാനത്തിൽ മുഖ്യമന്ത്രിയോടൊപ്പം ഗൺമാൻ ഉണ്ടായിരുന്നെന്നും സംഭവശേഷം അദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെന്നുമുള്ള മാതൃഭൂമി വാർത്തയുടെ സ്ക്രീൻഷോട്ട്. എന്നിട്ട് ഞാൻ ഒരു ചെറിയ ലൈൻ കൂടി എഴുതി. അതിങ്ങനെ: “തേങ്സ്. പോസ്റ്റ് മുക്കല്ലേ ബാബുവേട്ടാ…”
സംഗതി മനസ്സിലായതോടെ ആൾക്കാർ സുരേഷ് മിത്രത്തിന്റെ അറിവിനെയും വിവരത്തെയും ചോദ്യം ചെയ്ത് കമന്റ് ചെയ്യാൻ തുടങ്ങി. എന്റെ അപേക്ഷയെ കാറ്റിൽ പറത്തിക്കൊണ്ട് ഇന്നുരാവിലെ ആയപ്പോഴേക്കും സുരേഷ് മിത്രം പോസ്റ്റ് മുക്കി. മിത്രത്തിന്റെ പോസ്റ്റിനേക്കാൾ ജനപിന്തുണ കിട്ടിയ ആ പാവം കമന്റും അതോടെ വെട്ടിനിരത്തപ്പെട്ടു.
ഇനി സുരേഷ് മിത്രത്തിന് ഞാൻ ക്ലാസെടുക്കാം. ഗൺമാൻ എന്നുവച്ചാൽ സകലസമയവും തോക്ക് ധരിച്ചു നടക്കുന്നവനെന്നോ പ്രതിഷേധിക്കുന്നവരെ കാച്ചിക്കളയുന്നവനെന്നോ അർത്ഥമില്ല. സുരക്ഷാ ഉദ്യോഗസ്ഥൻ എന്നേ അർത്ഥമുള്ളൂ. തോക്ക് ഉപയോഗിക്കാനുള്ള അധികാരം ഉള്ളതുകൊണ്ട് ഗൺമാൻ എന്നും വിളിക്കുന്നു എന്നേയുള്ളൂ. അദ്ദേഹം തോക്കെടുത്ത് വെടിവെക്കണം എന്നൊന്നും ഞാനുൾപ്പടെ ഒരാളും ചർച്ചയിൽ പറഞ്ഞതുമില്ല.
തോക്കിന് വിലക്കുള്ള സന്ദർഭങ്ങളിൽ അത് എടുക്കാതെയും മുഖ്യമന്ത്രിയെ അദ്ദേഹം അനുഗമിക്കണം. അതാണ് പതിവ്. അപ്പോഴും ആൾ പോകുന്നത് മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകാൻ തന്നെയാണ്. അല്ലാതെ വിമാനത്തിലെ ഒരു സീറ്റ് കാലിയാകേണ്ടല്ലോ എന്നു കരുതിയില്ല. വിമാനത്തിൽ പോകുമ്പോൾ തോക്ക് എടുക്കരുത്, പകരം ടിക്കറ്റ് എടുക്കണം എന്നുമാത്രം. അല്ലെങ്കിൽ വിമാനത്താവളത്തിനു പുറത്തുനിർത്തും. അത് മനസ്സിലാക്കാൻ മുഖ്യമന്ത്രിയുടെ പിഎ ആകേണ്ട, കോമൺ സെൻസ് മതി. 😂
പ്രവർത്തിച്ചു തുടങ്ങും മുൻപേ നിർവീര്യമാക്കപ്പെട്ട ഒരു ക്യാപ്സൂളിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. എന്തായാലും നമ്മുടെ ബാബുവേട്ടന്റെ സേവനത്തെ അതിജീവിച്ച സഖാവ് വി എസ് അച്യുതാനന്ദന് വിപ്ലവാഭിവാദ്യങ്ങൾ!
Discussion about this post