രാജ്യത്തെ മുതിർന്ന കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്തത് തെറ്റായ കീഴ് വഴക്കമാണെന്ന് നടനും കോൺഗ്രസ് പ്രവർത്തകനുമായ ധർമജൻ ബോൾഗാട്ടി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നയിടമാണ് ഓരോ പൊതുപ്രവർത്തകന്റെ ഓഫിസും. രാഹുൽ ഗാന്ധിയെ പോലുള്ള ദേശീയ നേതാവ് നമ്മുടെ നാട്ടിൽ വന്ന് മത്സരിച്ചത് നമുക്ക് വലിയ അഭിമാനം തോന്നേണ്ട കാര്യമാണ്. എന്നിട്ടും അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു തകർത്തത് മോശപ്പെട്ട പ്രവർത്തിയാണെന്നും ധർമജൻ പറഞ്ഞു.
‘രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവാണ്. ഭാവിയിൽ പ്രധാനമന്ത്രി വരെയാകേണ്ട വ്യക്തിയാണ്. മുൻ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനുമൊക്കെയാണ്. അങ്ങനൊരു നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും ?’ – ധർമജൻ ചോദിക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയാണ് രാഹുൽ ഗാന്ധിയെ. അദ്ദേഹത്തിന് എപ്പോൾ പ്രതികരിക്കണമെന്ന് തോന്നുന്നോ, അപ്പോൾ ബഫർ സോൺ വിഷയത്തിൽ അദ്ദേഹം പ്രതികരണം നടത്തുമെന്നും നിർബന്ധിച്ചും ആക്രമിച്ചും പ്രതികരണം നടത്തിക്കാൻ ആർക്കും സാധിക്കില്ലെന്നും ധർമജൻ പറഞ്ഞു.
സ്‌കൂൾ കാലം മുതൽ കോൺഗ്രസ് പ്രസ്താനത്തിനൊപ്പം ചേർന്ന് പ്രവർത്തിക്ക വ്യക്തിയാണ് ധർമജൻ ബോൾഗാട്ടി. കോളജ് കാലത്തും കെഎസ്‌യുവിന് വേണ്ടി മത്സരിക്കുകയും, മണ്ഡലം പ്രസിഡന്റുമെല്ലാമായിരുന്നു. തെരഞ്ഞെടുപ്പിൽ നിന്നതിന് ശേഷം തനിക്കെതിരെ സൈബർ ആക്രമണം അതി രൂക്ഷമാണെന്ന് ധർമജൻ പറഞ്ഞു. ‘സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രതികരണമൊന്നും നടത്താറില്ല. അതിഭയങ്കരമായ സൈബർ ആക്രമണമാണ്. ഒരു ഫോട്ടോ പോലും ഇടാറില്ല’- ധർമജൻ പറഞ്ഞു.
Discussion about this post