കോഴിക്കോട്: മുസ്ലിം യുവാക്കൾ കൂടുതലായി സൈന്യത്തിൽ ചേരണമെന്ന് കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ. സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളിലേക്കും ഓൺലൈൻ വഴി അപേക്ഷ അയക്കാനുള്ള അവസാന തീയതി ജൂലൈ 5 ആണ്. അതിന് മുമ്പായി പത്താം ക്ലാസ് മുതൽ മുകളിലോട്ട് വിദ്യാഭ്യാസ യോഗ്യത ഉള്ള 17നും 23നും ഇടയിൽ പ്രായമുള്ള യുവാക്കൾ എത്രയും വേഗം അപേക്ഷ അയക്കണമെന്ന് ഫെഡറേഷൻ സർക്കുലറിൽ പറയുന്നു.
ഇമാമുമാർ ജുമുഅ പ്രസംഗത്തിൽ ഇക്കാര്യം അറിയിക്കണം. സൈന്യത്തിൽ നമ്മുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ഇത് ആവശ്യമാണ് എന്നും സർക്കുലറിൽ പറയുന്നു. കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവിയും ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ പി മുഹമ്മദുമാണ് സർക്കുലറിൽ ഒപ്പിട്ടിരിക്കുന്നത്.
കേന്ദ്ര ഗവണ്മെന്റിന്റെ ‘അട്ടിമറി‘ പരിപാടി എന്നാണ് സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റിനെ സർക്കുലറിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് അക്ഷരപ്പിശകാണോ അതോ ബോധപൂർവ്വമാണോ എന്നത് വ്യക്തമല്ല.
Discussion about this post