കനത്തമഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലെ യുവാവിനെ സ്വിഗ്ഗി തേടുകയാണ്. അവിചാരിതമായി വന്ന ബ്രാന്‍ഡ് അംബാസിഡറെക്കുറിച്ച് ആദ്യ സൂചന നല്‍കുന്നയാള്‍ക്ക് 5000 രൂപ പാരിതോഷികം നൽകുമെന്നാണ് കമ്പനി പറയുന്നത്.
മറ്റുളളവരെപ്പോലെ തങ്ങള്‍ക്കും ഈ ധീരനായ യുവതാരത്തെ അറിയില്ലെന്ന് സ്വിഗ്ഗി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിൻ്റെ ബാഗിനുളളില്‍ എന്താണ്? കനത്തമഴയിൽ തിരക്കുളള മുംബൈ തെരുവിലൂടെ എങ്ങോട്ട് പോകുന്നു? ഭക്ഷണം ഡെലിവറി ചെയ്യുമ്പോള്‍ കുതിരയെ എന്തുചെയ്യും? ട്വിറ്റില്‍ സ്വിഗ്ഗി ചോദിക്കുന്നു. ഇയാളെ കണ്ടെത്തുന്നതിന് ശ്രമങ്ങള്‍ ആരംഭിച്ചതായും സ്വിഗ്ഗി അറിയിച്ചു.
‘ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഇന്റർനെറ്റ് ഉപയോക്താക്കളോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു. കൃത്യമായ വിവരം നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകും. കൂടുതല്‍ പരിസ്ഥിതി സൗഹൃദത്തിനായി നിലവിലുളള വാഹനസൗകര്യങ്ങള്‍ മാറ്റി പകരം കുതിര, കഴുത, ഒട്ടകം, ആന തുടങ്ങിയ ജീവികളെ ഉപയോഗിക്കാന്‍ സ്വിഗ്ഗി തുടങ്ങിയിട്ടില്ല.’- ട്വിറ്ററിൽ പറയുന്നു.
അതേസമയം, വീഡിയോയ്ക്ക് പിന്നാലെ പലതരത്തിലുള്ള പ്രതികരണങ്ങളാണ് ആളുകളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. വീഡിയോ മുംബൈയിലെ ദാദറിൽ നിന്നുള്ളതാണെന്നാണ് സൂചന.
Discussion about this post