ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവൻ ഖേര, നെറ്റ ഡിസൂസ എന്നിവർക്ക് ഡൽഹി ഹൈക്കോടതി സമൻസ് അയച്ചു. തനിക്കും മകൾക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് രണ്ട് കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് മാനനഷ്ടക്കേസിൽ സ്മൃതി ഇറാനി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാനിക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ട്വീറ്റുകളും, റീട്വീറ്റുകളും ,പോസ്റ്റുകളും, വീഡിയോകളും, ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവിടങ്ങളിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ ആരോപണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാണ് കോടതിയുടെ താക്കീത്. ജസ്റ്റിസ് മിനി പുഷ്‌കരനാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ സമൻസ് അയക്കാൻ ഉത്തരവിട്ടത്.
സ്മൃതി ഇറാനിയുടെ 18 വയസ്സുളള മകൾ ജോയിഷ് ഇറാനിയ്ക്കെതിരെയാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. ജോയിഷ് ഇറാനി ഗോവയിൽ അനധികൃത ബാർ നടത്തുന്നുവെന്നാണ് ഇവരുടെ അപവാദം. ആരോപണങ്ങളെ പൂർണ്ണമായും നിഷേധിച്ച് സ്മൃതി ഇറാനി രംഗത്തെത്തി. എന്റെ മകൾ കോളേജ് വിദ്യാർത്ഥിനിയാണ്. അവൾ ബാർ നടത്തുന്നില്ല. മകൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തി സമൂഹത്തിൽ അപമാനിച്ചത് രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം വേണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടിട്ടുണ്ട്.
വസ്തുതകൾ പരിശോധിക്കാതെയാണ് എതിർ കക്ഷികൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ആരോപണങ്ങളുമായി രംഗത്തുവന്നതെന്ന് പരാതി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളിൽ നടത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പരാതിക്കാരിയുടെ അഭിമാനത്തിന് കോട്ടമുണ്ടാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post