ജയ്പൂർ: കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് ആവർത്തിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്. രാഹുൽ അധ്യക്ഷനായില്ലെങ്കിൽ കോൺഗ്രസുകാർ നിരാശരാകുമെന്നും അവർ വീട്ടിൽ തന്നെ ഇരിക്കുമെന്നും നഷ്ടം പാർട്ടിക്കായിരിക്കുമെന്നും ഗെഹ് ലോട്ട് പറഞ്ഞു.
പാർട്ടിക്കുള്ളിൽ രാഹുൽ തന്നെ പ്രസിഡന്റാകണമെന്ന അഭിപ്രായമാണ് ഉളളത്. പ്രവർത്തകരുടെ വികാരവും അതാണ്. അതുകൊണ്ടു തന്നെ രാഹുൽ അധ്യക്ഷ സ്ഥാനം സ്വീകരിക്കണമെന്നും ഗെഹ് ലോട്ട് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന് മുൻപും അതിന് ശേഷവും കോൺഗ്രസ് പാർട്ടിയുടെ ഡിഎൻഎ മാറ്റമില്ലാതെ തുടരുകയാണ്.
സ്വാതന്ത്ര്യത്തിന് ശേഷം 75 വർഷം പിന്നിട്ടിട്ടും രാജ്യത്ത് ജനാധിപത്യം നിലനിർത്തിയത് കോൺഗ്രസ് ആണെന്നും അതാണ് ഇന്ത്യയ്ക്ക് കോൺഗ്രസ് നൽകിയ സംഭാവനയെന്നും ഗെഹ് ലോട്ട് അവകാശപ്പെട്ടു. അടുത്ത വർഷം നടക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തുടർഭരണം നേടും. അതിന് പിന്നാലെ 2024 ലെ പൊതുതിരഞ്ഞെടുപ്പിലും. ഇക്കുറി നരേന്ദ്രമോദിക്ക് അനായാസ ജയം ലഭിക്കില്ല.
നിതീഷ് കുമാർ ബിഹാറിൽ ബിജെപി സഖ്യം വിട്ടതോടെയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ നടന്ന പ്രതിഷേധങ്ങളിലും മോദി സർക്കാർ ഉലഞ്ഞിരിക്കുകയാണെന്നും ഗെഹ് ലോട്ട് അഭിപ്രായപ്പെട്ടു.
അതിനിടെ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് രാജസ്ഥാനിൽ യോഗം ചേർന്നിരുന്നു. സെപ്തംബർ നാലിന് ഡൽഹി രാം ലീല മൈതാനത്ത് നടക്കുന്ന ഹല്ലാ ബോൽ മഹാറാലിയുടെ വിജയത്തിനായി സ്വീകരിക്കേണ്ട നടപടികളായിരുന്നു പ്രധാന ചർച്ച.
Discussion about this post