അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിന്റെ 23 ഷട്ടറുകളും തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 91 ശതമാനത്തിലെത്തിയതിനെ തുടർന്നാണ് നടപടി. 5 ലക്ഷം ക്യൂസെക്‌സ് വെളളമാണ് അണക്കെട്ടിൽ നിന്നും ഒഴുക്കിക്കളയുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് തിങ്കളാഴ്ച ഉച്ചയോടെ 136.04 മീറ്ററിൽ എത്തിയിരുന്നു. ഇതോടെയാണ് വെള്ളം പുറത്തേക്ക് ഒഴുക്കി കളയാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്കുളള കണക്കിൽ ജലനിരപ്പ് 135.78 മീറ്ററായി താഴ്ന്നിട്ടുണ്ട്.
കഴിഞ്ഞ 34 ദിവസങ്ങളിൽ അണക്കെട്ടിലേക്കുളള ജലപ്രവാഹം വർദ്ധിച്ചതിനെ തുടർന്ന് വൈദ്യുതി ഉൽപാദനവും ഉയർത്തിയിരുന്നു. 161 കോടി രൂപയുടെ വൈദ്യുതി ഇക്കാലയളവിൽ ഉൽപാദിപ്പിച്ചതായി സർദാർ സരോവർ നർമദ നിഗം ലിമിറ്റഡ് അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 119 മീറ്ററിലെത്തിയപ്പോൾ മുതൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചിരുന്നു.
മഴ ശക്തമായതോടെ സബർമതിയിൽ ഉൾപ്പെടെ വലിയ ജലമൊഴുക്കാണ് രേഖപ്പെടുത്തുന്നത്. അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തിയതോടെ നർമദയുടെ തീര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post