ഡൽഹി: ഭാരതത്തിന്റെ ചരിത്രനിമിഷത്തെ രാഷ്ട്രീയവത്കരിച്ച് കോൺഗ്രസ്. ഭാരതം തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചതിന് പിന്നാലെ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മുൻ സർക്കാരുകളുടെ പങ്ക് പ്രധാനമന്ത്രി തിരിച്ചറിയണമെന്നും വിക്രാന്തിന്റെ നിർമ്മാണം 22 വർഷം മുമ്പ് തന്നെ ആരംഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം വാജ്‌പേയി സർക്കാരാണെങ്കിൽ പിന്നീട് മൻമോഹൻ സിംഗ് സർക്കാരും നിർമ്മാണത്തിന് നേതൃത്വം നൽകിയെന്ന് ജയറാം രമേശ് ഉന്നയിച്ചു.
ഐഎൻഎസ് വിക്രാന്ത് 2014 ന് ശേഷമുള്ള നേട്ടമല്ല, ഇതിന്റെ ക്രെഡിറ്റ് എല്ലാ സർക്കാരിനും ഉണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. എന്നാൽ ഭാരതത്തിന്റെ തന്നെ ചരിത്ര നിമിഷത്തെ രാഷ്ട്രീവത്ക്കരിച്ചതിലൂടെയും ക്രെഡിറ്റ് ആവശ്യപ്പെട്ടതിലൂടെയും വ്യക്തമാകുന്നത് കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണെന്ന് വിമർശനം ഉയരുന്നു. ജയറാം രമേശിന്റെ പരാമർശങ്ങൾക്കെതിരെ ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല രംഗത്തു വന്നു. കോൺഗ്രസ് എപ്പോഴും രാജ്യസുരക്ഷയുടെ കാര്യത്തിലാണ് രാഷ്ട്രീയം പറയുന്നുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ക്രെഡിറ്റ് ആവശ്യപ്പെടുന്ന ജയറാം രമേശിന് ചില ക്രെഡിറ്റുകൾ തരാം. ഭാരതത്തിന്റെ സായുധ സേനയ്ക്ക് 10 വർഷമായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങാത്തതിന്റെ ക്രെഡിറ്റ് കോൺഗ്രസിനുള്ളതാണ്. എൽഎസിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാത്തതിന്റെ ക്രെഡിറ്റ് അവർക്കുള്ളതാണ്. റഫാൽ വിമാനം തടഞ്ഞതിന്റെ ക്രെഡിറ്റും സർജിക്കൽ സ്‌ട്രൈക്കിനെ വിമർശിച്ചതിന്റെ ക്രഡിറ്റും കോൺഗ്രസിന് അവകാശപ്പെട്ടതാണെന്ന് ഷെഹ്‌സാദ് പൂനവല്ല വിമർശിച്ചു. ബാലാകോട്ട് സ്‌ട്രൈക്കിലും ഗാൽവാനിലും രാജ്യത്തിന്റെ സൈനികരുടെ ധീരതയെ സംശയിച്ചതിന്റെ ക്രെഡിറ്റും പുൽവാമയുടെ ഉത്തരവാദിത്തം ഭാരതത്തിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിന്റെ ക്രെഡിറ്റും കോൺഗ്രസിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post