ലകനൗ: ജവഹർലാൽ നെഹ്റുവിനെ പോലെയല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിന്റെ പൈതൃകത്തിൽ വളരെയധികം അഭിമാനിക്കുന്ന വ്യക്തിയാണ് നരേന്ദ്രമോദി. തന്റെ പൈതൃകത്തിൽ അഭിമാനം തോന്നുക മാത്രമല്ല, ഇന്ത്യയെ ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ ആക്കാൻ ദൃഢനിശ്ചയം എടുത്ത് കഠിനമായി പരിശ്രമിക്കുന്ന നേതാവിനെ കൂടിയാണ് ഇന്ന് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രുദ്രാക്ഷ് കൺവെൻഷൻ സെന്ററിൽ മോദി@20 എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
ഭീകരതയെ എങ്ങനെ നേരിടണം എന്നതിൽ ഇന്ത്യ ലോകത്തിന് മുന്നിൽ മാതൃക കാണിച്ചു കൊടുത്തിട്ടുണ്ട്. കശ്മീരിലെ ഭീകരതയുടെ വേരുകൾ എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാൻ ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി രാഷ്ട്രപതിയെ അയക്കുന്നതിനെ എതിർത്ത ഒരു പ്രധാനമന്ത്രിയെ രാജ്യം കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന് അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് സ്വയം തുടക്കം കുറിച്ച ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്.
ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളാണ് നമ്മുടെ പ്രധാനമന്ത്രി എന്നതിൽ ഒരോ ഭാരതീയനും അഭിമാനമുണ്ട്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ വിവരണം ഉൾപ്പെടുത്തി നരേന്ദ്ര മോദിയുടെ 20 വർഷത്തെ ഭരണ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് മോദി@20 എന്ന പുസ്തകം രചിച്ചിരിക്കുന്നത്. ഈ പുസ്തകം ജനങ്ങൾ ഹൃദയം കൊണ്ടാണ് ഏറ്റെടുത്തതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്നും ഇരുനൂറോളം വർഷം രാജ്യം ഭരിച്ച ബ്രിട്ടനെ പിന്തള്ളിയാണ് ഇന്ത്യ ഈ നിലയിൽ എത്തിയതെന്നും ചടങ്ങിൽ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.










