ന്യൂഡൽഹി: അംഗീകാരമില്ലാത്ത 86 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് നിലവിലില്ലെന്ന വിഭാഗത്തിൽപെടുത്തിയാണ് ഒഴിവാക്കിയത്. 253 പാർട്ടികളെ നിർജ്ജീവഗണത്തിലും ഉൾപ്പെടുത്തി.
വാർത്താക്കുറിപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് 253 പാർട്ടികളെ നിർജ്ജീവ ഗണത്തിൽപെടുത്തിയത്. ബിഹാർ, ഡൽഹി, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത പാർട്ടികളാണിവ. ഇതിൽ 66 പാർട്ടികൾ പൊതുചിഹ്നങ്ങൾക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇവർ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടില്ലെന്ന് കമ്മീഷൻ വിലയിരുത്തി.
അംഗീകാരമില്ലാത്ത പാർട്ടികളെ കമ്മീഷന്റെ പട്ടികയിൽ നിന്നും ഒഴിവാക്കാനുളള നടപടികൾ കഴിഞ്ഞ മെയിൽ ആരംഭിച്ചിരുന്നു. മെയിൽ 87 പാർട്ടികളെയും ജൂണിൽ 111 പാർട്ടികളെയും ഇത്തരത്തിൽ പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരം രാഷ്ട്രീയ പാർട്ടികളുടെ പേരുമാറ്റവും ആസ്ഥാനമാറ്റവും ഭാരവാഹികളുടെ മാറ്റവും മേൽവിലാസവും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് ചട്ടം.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യ ഇലക്ട്രൽ ഓഫീസർമാർ വഴി നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് നടപടി. ഈ രാഷ്ട്രീയ പാർട്ടികൾ നൽകിയ മേൽവിലാസത്തിലേക്ക് കമ്മീഷൻ കത്തിടപാടുകൾ നടത്തിയെങ്കിലും പലതും മേൽവിലാസക്കാരെ കണ്ടെത്താനാകാതെ തിരിച്ചെത്തുകയായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ അനൂപ് ചന്ദ്ര പാണ്ഡെ എന്നിവരാണ് നടപടികൾ ഏകോപിപ്പിച്ചത്.
Discussion about this post