കൊൽക്കത്ത: സിബിഐയും ഇഡിയും ഉൾപ്പെടുന്ന കേന്ദ്ര ഏജൻസികളുടെ പരിശോധനയ്ക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര ഏജൻസികളുടെ റെയ്ഡിന് പിന്നിൽ മോദിയാണെന്ന് നിരന്തരം ആരോപിച്ചിരുന്ന നേതാവാണ് മമത. എന്നാൽ നിയമസഭയിൽ ഒടുവിൽ മമത സത്യം അംഗീകരിച്ചുവെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ചില ബിജെപി നേതാക്കളാണ് കേന്ദ്ര ഏജൻസികളുടെ പരിശോധനകൾക്ക് പിന്നിലെന്ന് സ്ഥാപിക്കാനായിരുന്നു മമതയുടെ വാക്കുകൾ. എന്നാൽ വിഷയത്തിൽ മമത പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുന്നതിന് തുല്യമാണ് ഈ വാക്കുകളെന്ന് മാദ്ധ്യമങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസായിരുന്നു സിബിഐയുടെ റിപ്പോർട്ടിങ് കേന്ദ്രം. എന്നാൽ ഇപ്പോൾ അത് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണെന്ന വാദവും മമത നിരത്തി. ചില ബിജെപി നേതാക്കൾ തങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് രാഷ്്ട്രീയ എതിരാളികളെ നേരിടാൻ സിബിഐയെയും ഇഡിയെയും ഉപയോഗിക്കുകയാണെന്നും മമത ചർച്ചയിൽ പറഞ്ഞു.
ബംഗാളിൽ മന്ത്രിമാരുൾപ്പെടെ നിരവധി പേരാണ് ഇഡിയുടെയും സിബിഐയുടെയും അന്വേഷണ നിഴലിൽ നിൽക്കുന്നത്. അദ്ധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട അഴിമതിയിൽ രാജിവെച്ച മുൻമന്ത്രി പാർത്ഥ ചാറ്റർജിയുടെ 48 കോടി രൂപയുടെ സ്വത്തുക്കൾ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രമേയം. കന്നുകാലി കടത്തുമായി ബന്ധപ്പെട്ടും തൃണമൂൽ നേതാക്കൾ സിബിഐ അന്വേഷണം നേരിടുന്നുണ്ട്.
ബിജെപിയുടെ ശക്തമായ എതിർപ്പിനിടെയാണ് പ്രമേയം നിയമസഭ പാസാക്കിയത്. നിയമസഭാ ചട്ടങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായിട്ടാണ് പ്രമേയം പാസാക്കിയതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.
Discussion about this post