തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ തന്റെ കൺസെഷൻ ആവശ്യത്തിന് എത്തിയ പിതാവിനെ കൺമുന്നിലിട്ട് മർദ്ദിച്ചത് ചോദ്യം ചെയ്ത പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ പിന്തുണയേറുന്നു. യുവരാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് അച്ഛനെ മർദ്ദിച്ചവരുടെ നേർക്ക് വിരൽ ചൂണ്ടിയ പെൺകുട്ടിയെ അഭിനന്ദിച്ച് എത്തിയത്.
എബിവിപി മുൻ ദേശീയ സെക്രട്ടറിയും യുവമോർച്ച മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി ശ്യാം രാജ് ഉൾപ്പെടെയുളളവർ പെൺകുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഓർത്തുനോക്കണം,മക്കളുടെ ഹീറോ ആയൊരച്ഛൻ പ്രതികരിക്കാനാവാതെ ഒരു കൂട്ടം ഗുണ്ടകളാൽ മർദ്ദിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന വേദന….. യാത്രയ്ക്കായുള്ള കൺസെഷന് വേണ്ടിയാണ് ആ പെൺകുട്ടിയും പിതാവും കാട്ടാക്കട കെഎസ്ആർടിസി ഓഫീസിലെത്തിയത്. പകരം കിട്ടിയതോ, ക്രൂര മർദ്ദനവും… ശ്യാംരാജ് ഫേസ്ബുക്കിൽ കുറിച്ചു.
യാതൊരു പ്രതിബദ്ധതയുമില്ലാത്ത സർക്കാരും ഇത്തരം താന്തോന്നികളും ഗുണ്ടകളും തന്നെയാണ് കെഎസ്ആർടിസി എന്ന സംവിധാനത്തെ നശിപ്പിച്ചതെന്നും ശ്യാം രാജ് ചൂണ്ടിക്കാട്ടി. നേരമിത്രയായിട്ടും ആ പെൺകുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുവാനോ, ഞെട്ടൽ രേഖപ്പെടുത്തുവാനോ ഒരു സാംസ്‌കാരിക(?) നായകരേയും കണ്ടില്ല. പ്രതീക്ഷിക്കുന്നുമില്ല.
മർദ്ദിച്ചവർക്കെതിരെ കേസെടുക്കണം, ശിക്ഷിയ്ക്കണം, ജോലിയിൽ നിന്നും പുറത്താക്കണം. കെഎസ്ആർടിസി അവരുടെ കുടുംബ സ്വത്തല്ലെന്നും, ജോലിക്കാരാണെന്നും പറഞ്ഞ് മനസിലാക്കണം…. എല്ലാവരേയും അടച്ചു പറയുന്നില്ലെങ്കിലും, വഴിയരികിൽ നിന്ന് കൈ നീട്ടിയിട്ടും ബസ് നിർത്താതെ പോയ എത്രയോ അനുഭവങ്ങൾ? വേണമെങ്കിൽ കയറിക്കോ എന്ന ഭാവങ്ങൾ?
ഇതുവരെ അവൾ ധീരയാണ്, ചങ്കുറപ്പുള്ളവളാണ്. അത്രയും പുരുഷരൂപങ്ങൾ ചുറ്റും നിന്ന് മർദ്ദിച്ചിട്ടും നിന്നെയൊക്കെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നാണവൾ ഉറക്കെ പ്രഖ്യാപിച്ചത്. അവൾക്കൊപ്പം… ശ്യാംരാജ് കുറിച്ചു.
Discussion about this post