ചെന്നൈ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. 69 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
അടുത്തിടെയാണ് വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി അപ്പോളോ ആശുപത്രിയിലേക്ക് പോയത്. അനാരോഗ്യത്തെ തുടർന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവ്വഹിക്കാൻ സാധിക്കാതെ വന്നതോടെയാണ് പാർട്ടി അദ്ദേഹത്തിന് വിശ്രമം നൽകി എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയത്. ഇതിന് ശേഷമാണ് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോയത്. ആഗസ്റ്റ് 28 നാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
മൃതദേഹം ചെന്നൈയിൽ നിന്ന് ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കും. വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം. തലശ്ശേരി ടൗൺ ഹാളിലും കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദർശനത്തിന് വെയ്ക്കും.
ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് 2019 നവംബറിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയെടുത്തിരുന്നു. തുടർന്ന് ഒരു വർഷത്തിന് ശേഷം 2021 ഡിസംബറോടെ വീണ്ടും ചുമതല ഏറ്റെടുത്തു. എ വിജയരാഘവനായിരുന്നു ഈ കാലഘട്ടത്തിൽ താൽക്കാലിക ചുമതല വഹിച്ചത്.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ആയിരുന്നു സജീവ രാഷ്ട്രീയത്തിൽ എത്തിയത്. കണ്ണൂർ സഖാവ് എന്ന ലേബൽ പാർട്ടിക്കുള്ളിൽ നേതൃസ്ഥാനത്തേക്കുളള വളർച്ചയ്ക്ക് തുണയായി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു.1982 മുതൽ തലശേരിയിൽ നിന്ന് അഞ്ച് തവണ നിയമസഭയിലെത്തി. 2001 ൽ പ്രതിപക്ഷ ഉപനേതാവായി. 2006 ലെ വി.എസ് മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി.
2015 ലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞപ്പോഴായിരുന്നു കണ്ണൂരിൽ നിന്ന് തന്നെയുളള കോടിയേരിക്ക് നറുക്ക് വീണത്. 2018 ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. 2022 മാർച്ചിലാണ് മൂന്നാമതും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
Discussion about this post