തൃശൂർ: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചു. 12 പേർക്ക് ഗുരുതര പരിക്കുണ്ട്. ദേശീയപാതയിൽ രാത്രിയോടെയായിരുന്നു അപകടം. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപെട്ടത്.
നാൽപതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും ബസിലുണ്ടായിരുന്നു. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. പ്ലസ് വൺ, പ്ലസ് ടു, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്. കൊട്ടാരക്കരയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്.
മുൻപിലുണ്ടായിരുന്ന കാറിനെ മറികടക്കാനുളള ശ്രമത്തിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് കീഴ്‌മേൽ മറിഞ്ഞ ബസ് വെട്ടിപ്പൊളിച്ചാണ് ഉളളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ പലരും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസ് ഏതാണ്ട് പൂർണമായി തകർന്നു.
സംസ്ഥാനത്ത് സമീപകാലത്തുണ്ടാകുന്ന ഏറ്റവും വലിയ വാഹനാപകടമാണിത്. പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Discussion about this post